തൃശൂർ: ഉപ്പ് കലർന്ന പാക്കറ്റ് ഭക്ഷണപദാർത്ഥങ്ങളാൽ ആകർഷിക്കപ്പെട്ട് മലയോര വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ മൃഗങ്ങൾ കാടിറങ്ങുന്നുണ്ടെന്ന് വിദഗ്ദ്ധർ. വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ മാലിന്യപ്രശ്‌നം രൂക്ഷമാണ്. ഉപ്പുരസമുള്ള ഭക്ഷണം ഒരിക്കൽ കിട്ടിയാൽ കുരങ്ങന്മാർ മാത്രമല്ല, ആനയും കാട്ടുപന്നിയും വരെ വീണ്ടും വഴിയോരത്തെത്തും.
വി.ഐ.പികൾ ബോട്ടുകളിൽ സന്ദർശനം നടത്തുമ്പോൾ തടാകങ്ങൾക്ക് സമീപം ഉപ്പ് വിതറി മൃഗങ്ങളെ ആകർഷിക്കാറുണ്ടെന്ന് പറയുന്നു. വന്യമൃഗങ്ങളെ നേരിൽ കാട്ടിത്തരാമെന്ന് പറഞ്ഞ് സഞ്ചാരികളെ കൊണ്ടുപോയി ഇത്തരത്തിൽ വനനിയമം ലംഘിക്കുന്നവരുമേറെ.
വന്യമൃഗങ്ങൾക്ക് തീറ്റ നൽകുന്നത് 1953 ലെ വനനിയമം, 1972ലെ വന്യജീവി സംരക്ഷണ നിയമം എന്നിവയുടെ ലംഘനമാണ്.
ഭക്ഷണകെണിയിൽ ചരിഞ്ഞു
മസിനഗുഡിയിൽ രണ്ട് വർഷം മുൻപ് കൊമ്പൻ ചരിഞ്ഞത് ഭക്ഷണക്കെണിയിലായിരുന്നു. റിസോർട്ടുകളും കോട്ടേജുകളും ഹോം സ്റ്റേകളും കൂണുപോലെ മുളച്ചു പൊങ്ങിയതോടെ ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ വരുത്താനായി 'ഭക്ഷണക്കെണി' ഒരുക്കുകയായിരുന്നു. പഴങ്ങളും രുചികരമായ വിഭവങ്ങളും കെട്ടിടത്തിന് സമീപത്ത് ഒരുക്കിവെയ്ക്കുമ്പോൾ മണം പിടിച്ച് വന്യമൃഗങ്ങളെത്തും. പിന്നീട് ഭക്ഷണം കിട്ടാതെ ഉപദ്രവിക്കാൻ തുടങ്ങിയതോടെ റിസോർട്ട് ജീവനക്കാർ കത്തിച്ച ടയറും ഇന്ധനം ഒഴിച്ച തുണിയുമെല്ലാം എറിഞ്ഞു. പരിക്കേറ്റ കൊമ്പൻ പിന്നീട് ചരിഞ്ഞു. റിസോർട്ട് ഉടമയും സഹായിയും അറസ്റ്റിലായി.
കാടിറക്കം പ്രതിരോധിക്കാൻ
# ആഘാതപഠനം നടത്തിയ ശേഷമേ ഇക്കോടൂറിസം നടപ്പാക്കാവൂ
# ഇക്കോടൂറിസം പരിസ്ഥിതിസൗഹൃദമോയെന്ന് പരിശോധിക്കണം
# ഓരോ വനമേഖലയിലെയും കാരണം തിരിച്ചറിഞ്ഞ് പ്രതിരോധം തീർക്കണം.
# സ്വാഭാവിക വനവത്കരണം വഴി ആവാസവ്യവസ്ഥ സൃഷ്ടിക്കണം.
# കന്നുകാലികളെ മേയ്ക്കുന്നതും കാട്ടിലേക്ക് വിടുന്നതും ഒഴിവാക്കണം
# ജലലഭ്യത ഉറപ്പാക്കാനും കാട്ടുതീ തടയാനും മാർഗം തേടണം.
' മനുഷ്യർ നൽകുന്ന പോഷകസമ്പുഷ്ടമായ ഭക്ഷണം കുരങ്ങുകളുടെ വംശവർദ്ധനയ്ക്ക് കാരണമാകുന്നതായി വിദേശ സർവകലാശാലയിലെ പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. കാട്ടുപന്നിക്കും ആനയ്ക്കുമെല്ലാം ഇത് ബാധകമാകാം. ''
ഡോ.പി.എസ്.ഈസ
റിട്ട.ഡയറക്ടർ
കേരള വനഗവേഷണ കേന്ദ്രം, പീച്ചി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |