ന്യൂ ഡൽഹി :സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ജുഡിഷ്യൽ ഓഫീസർമാരെ അപകീർത്തിപ്പെടുത്താൻ പാടില്ലെന്ന് സുപ്രീം കോടതി.
മദ്ധ്യപ്രദേശിൽ ജില്ലാ ജഡ്‌ജി കൈക്കൂലി വാങ്ങിയെന്ന് വാട്സ് ആപ്പിലൂടെ പ്രചാരണം നടത്തിയ കൃഷ്‌ണകുമാർ രഘുവൻശിക്ക് ഹൈക്കോടതി പത്ത് ദിവസത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച്.
അനുകൂല ഉത്തരവ് ലഭിച്ചില്ലെന്ന കാരണത്താൽ ജുഡിഷ്യൽ ഓഫീസറെ അപകീർത്തിപ്പെടുത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ജുഡിഷ്യൽ സ്വാതന്ത്ര്യമെന്നത് എക്‌സിക്യൂട്ടീവിൽ നിന്നുളള സ്വാതന്ത്ര്യം മാത്രമല്ല. ബാഹ്യശക്തികളിൽ നിന്നുള്ള സ്വാതന്ത്ര്യം കൂടിയാണ്.
ഹർജിക്കാരന്റെ അനുഭവം മറ്റുളളവർക്കും പാഠമാകണം
ഇത്തരം ആൾക്കാരോട് ദയ കാണിക്കാൻ കഴിയില്ല.
ഹർജിക്കാരൻ ജഡ്‌ജിയെ അപമാനിച്ചുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ ജൂൺ ഒന്നിന്
തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച ജസ്റ്റിസ് എസ്.വി. ഭട്ടിയുടെ സത്യപ്രതിജ്ഞ ജൂൺ ഒന്നിന് രാവിലെ 9.30ന് രാജ്ഭവനിൽ നടക്കും. ഗവർണറാണ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ഹൈക്കോടതി ജഡ്ജിമാരും മുഖ്യമന്ത്രി, മന്ത്രിമാർ, ജുഡിഷ്യൽ ഓഫീസർമാർ അടക്കം 300പേർ പങ്കെടുക്കും. രാജ്ഭവൻ ഓഡിറ്റോറിയത്തിലെ സത്യപ്രതിജ്ഞാചടങ്ങിൽ 180പേർക്ക് പങ്കെടുക്കാം. രാജ്ഭവൻ മുറ്റത്ത് പന്തലിട്ടും ക്ഷണിതാക്കളെ ഇരുത്തും. 2019 മാർച്ച് 19 മുതൽ കേരള ഹൈക്കോടതി ജഡ്ജിയാണ് ഭട്ടി. ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിയാണ്. ആന്ധ്ര ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കെയാണ് കേരളത്തിലേക്ക് സ്ഥലംമാറിയെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |