കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും ലഹരി ഉപയോഗം തടയാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ കോളേജ് കാമ്പസുകളിൽ മിൽമ പാർലർ ആരംഭിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വിദ്യാർത്ഥികൾ ലഹരിക്കുപകരം മധുരം നുണയാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം.
കൊച്ചി മെട്രോയുടെ എറണാകുളം നോർത്ത്, സൗത്ത്, വടക്കേക്കോട്ട സ്റ്റേഷനുകളിൽ പുതുതായി ആരംഭിച്ച മിൽമ സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ പ്രതിദിനം 16 ലക്ഷം ലിറ്റർ പാൽ ആവശ്യമുണ്ട്. എന്നാൽ 14 ലക്ഷംലിറ്റർ മാത്രമെ മിൽമയിൽ എത്തുന്നുള്ളു. നിലവിൽ അന്യസംസ്ഥാനത്ത് നിന്നുകൂടി കൊണ്ടുവരുന്ന പാലാണ് ഇവിടെ ഉപയോഗിക്കുന്നത്. അതിർത്തിക്കപ്പുറത്തുനിന്ന് വരുന്ന പാലിൽ ആരോഗ്യത്തിന് ഹാനികരമായ ഹൈട്രജൻ പെറോക്സൈഡ് അടങ്ങിയിട്ടുള്ളതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അത്തരം പാലും പാൽ ഉത്പ്പന്നങ്ങളും ഉപയോഗിക്കാതിരിക്കുക എന്നതുമാത്രമാണ് പരിഹാരം. ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ പാൽ ഉത്പാദനം വർദ്ധിപ്പിക്കണം.
കർഷകർക്ക് എല്ലാ പോത്സാഹനവും നല്കി പാൽ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. ക്ഷീരകർഷകർ ഇല്ലെങ്കിൽ കേരളം ഇല്ല. മലപ്പുറം മൂർക്കനാട് 100 കോടിരൂപ ചെലവിൽ പുതിയൊരു പാൽപ്പൊടി ഫാക്ടറിയുടെ നിർമ്മാണവും പൂർത്തിയായി വരികയാണ്. ജൂണിൽ അല്ലെങ്കിൽ ആഗസ്റ്റ് മാസം ഫാക്ടറി ഉദ്ഘാടനം ചെയ്യുന്നതോടെ എത്ര അളവ് പാൽ ഉത്പാദിപ്പിച്ചാലും അതെല്ലാം സംസ്കരിച്ച് പൊടിയാക്കി സൂക്ഷിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. അദ്ധ്യക്ഷത വഹിച്ച ടി.ജെ. വിനോദ് എം.എൽ.എ ആദ്യവില്പനയും നിർവഹിച്ചു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബെഹ്റ ആദ്യ ഉപഭോക്താവായി ഉത്പ്പന്നം ഏറ്റുവാങ്ങി. എറണാകുളം മേഖല ചെയർമാൻ എം.ടി. ജയൻ സ്വാഗതം പറഞ്ഞു. പത്തടിപ്പാലം മെട്രോ സ്റ്റേഷന് 'മിൽമ പത്തടിപ്പാലം സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്യണമെന്ന മിൽമ മേഖല ചെയർമാന്റെ ആവശ്യം മന്ത്രിയും എം.എൽ.എയും ചടങ്ങിൽ ആവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |