ന്യൂയോർക്ക്: പത്ത് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി അമേരിക്കയിലെത്തി. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്കാണ് അദ്ദേഹം അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെത്തിയത്. എം പി സ്ഥാനം നഷ്ടമായതിന് ശേഷം രാഹുൽ ഗാന്ധി നടത്തുന്ന ആദ്യ വിദേശപര്യടനത്തിന് ഇതോടെ തുടക്കമായി. രാജ്യത്തെ ഇന്ത്യക്കാരോടുള്ള സംവാദമടക്കമുള്ള വിവിധ പരിപാടികൾ കോൺഗ്രസ് നേതാവിന്റെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമാണ്. മാർച്ചിൽ നടന്ന ബ്രിട്ടൺ സന്ദർശനത്തിനിടയിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ രാഹുൽ നടത്തിയ പ്രസംഗം വിവാദമായിരുന്നു. കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച രാഹുൽ ഗാന്ധി ഇന്ത്യാവിരുദ്ധനാണെന്ന് ബിജെപി ആരോപിച്ചിരുന്നു.
അതേസമയം അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി രാഹുൽ ഗാന്ധിയുടെ പാസ്‌പോർട്ടിനായുള്ള അപേക്ഷ ഡൽഹി അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതി ഭാഗികമായി അംഗീകരിച്ചിരുന്നു. എം.പി സ്ഥാനത്ത് നിന്നുള്ള അയോഗ്യത കാരണം ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് സമർപ്പിക്കേണ്ടി വന്നതിനാലാണ് രാഹുൽ ഗാന്ധി സാധാരണ പാസ്‌പോർട്ടിന് അപേക്ഷിച്ചത്. മൂന്ന് വർഷത്തേക്കുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റാണ് കോടതി നൽകിയത്. പത്തു വർഷമാണ് രാഹുൽ ഗാന്ധി ചോദിച്ചത്.
രാഹുൽ പ്രതിപ്പട്ടികയിലുള്ള നാഷണൽ ഹെറാൾഡ് കേസിന്റെ തുടർ നടപടികളെ ഇത് ബാധിക്കുമെന്ന് പരാതിക്കാരനായ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി എതിർപ്പറിയിച്ചു. ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് വിധി പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |