ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്ക് ഡൽഹി ഹൈക്കോടതിയിൽ നിന്ന് ജാമ്യമില്ല. സിസോദിയക്കെതിരെയുള്ളത് ഗുരുതര ആരോപണങ്ങളാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി. മദ്യവ്യവസായികൾ അടങ്ങിയ സൗത്ത് ഗ്രൂപ്പിന് അന്യായ ലാഭമുണ്ടാക്കി കൊടുക്കുകയെന്ന ദുരുദ്ദേശ്യത്തോടെ മദ്യനയം തയ്യാറാക്കിയെന്ന് ജസ്റ്റിസ് ദിനേശ് കുമാർ ശർമ്മ നിരീക്ഷിച്ചു. ഉന്നതപദവിയിലിരുന്ന വ്യക്തിയുടെ ഭാഗത്ത് നിന്നാണ് ഇത്തരം നടപടികളുണ്ടായത്. സിസോദിയ വലിയ സ്വാധീനമുള്ള, ഉപമുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ്. സാക്ഷികളിൽ കൂടുതലും സർക്കാർ ഉദ്യോഗസ്ഥരും. ഇവരിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ മൊഴിയെ ആണ് സി.ബി.ഐ ആശ്രയിക്കുന്നത്. സാക്ഷികളെ സ്വാദ്ധീനിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് ജാമ്യം നിഷേധിച്ചതിന് കാരണമായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം, മദ്യനയം രൂപീകരിക്കാനുള്ള ഡൽഹി സർക്കാരിന്റെ അധികാരവുമായി ബന്ധപ്പെട്ട വാദമുഖങ്ങളിലേക്ക് കോടതി കടന്നില്ല.
സിസോദിയയുടെ ജാമ്യോപക്ഷയെ സി.ബി.ഐ ശക്തമായി എതിർത്തിരുന്നു. ക്രിമിനൽ ഗൂഢാലോചനയിലെ പ്രധാന സൂത്രധാരനാണെന്നാണ് സി.ബി.ഐ ആരോപണം. ഡൽഹി റോസ് അവന്യു കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചത്. നിരപരാധിയാണെന്നും രാഷ്‌ട്രീയ വേട്ടയാടലിന്റെ ഇരയാണെന്നുമായിരുന്നു വാദം. മദ്യനയക്കേസിൽ കഴിഞ്ഞ ഫെബ്രുവരി 26നാണ് സി.ബി.ഐ സിസോദിയയെ അറസ്റ്റ് ചെയ്‌തത്. തീഹാർ ജയിലിലാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |