കോഴിക്കോട്: വ്യവസായങ്ങൾക്ക് സർക്കാർ വലിയ പ്രോത്സാഹനമാണ് നൽകുന്നതെന്നും അതിന്റെ ഫലമായി എല്ലാ പഞ്ചായത്തുകളിലും സംരംഭം ആരംഭിക്കാൻ സാധിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ സംഘടിപ്പിച്ച റീ ഇൻവെന്റ് നിക്ഷേപക സംഗമം ഹോട്ടൽ അപ്പോളോ ഡി മോറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യവസായരംഗത്ത് സംസ്ഥാനം ഏറെ മുന്നോട്ടുപോവുമ്പോഴും ഇതിനെതിരെ കേരള വിരുദ്ധ മുന്നണി പ്രവർത്തിക്കുന്നതായി അദ്ദേഹം ആരോപിച്ചു. എ. ഐ. ക്യാമറ വിവാദത്തെ തുടർന്ന് കെൽട്രോണിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 227 കോടിയുടെ പദ്ധതികളാണ് നഷ്ടമായത്. സ്വകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടി കെൽട്രോണിനെ തകർക്കാൻ ശ്രമിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് വോട്ടർപട്ടിക ഉയർത്തിപ്പിടിച്ച് വിവാദമുണ്ടാക്കിയപ്പോഴും കെൽട്രോണിന് കോടികളുടെ പ്രവൃത്തി നഷ്ടമായി. അഞ്ഞൂറോളം പേർക്കാണ് ജോലി നഷ്ടമായത്. കേരളത്തിനെതിരെ നെഗറ്റീവ് വാർത്തകൾ മാത്രം പ്രചരിപ്പിക്കുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു.
139000 പുതിയ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവ നിലനിറുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്. എം.എസ്.എം.ഇ ക്ലിനിക്കിലൂടെ നിർദ്ദേശങ്ങളും സഹായങ്ങളും ചെയ്തുവരുന്നുണ്ട്. വ്യവസായ മേഖലയിൽ കേരളത്തിന് വലിയ പുരോഗതി കൈവരിക്കാൻ കഴിഞ്ഞത് വിമർശകർ കാണുന്നില്ലെന്ന് മന്ത്രി പറഞ്ഞു. വ്യവസായ സംരംഭകത്വ മേഖലയിൽ സ്ത്രീകളുടെ കടന്നുവരവ് ശുഭസൂചകമാണ്. വ്യവസായ സൗഹൃദ സംസ്ഥാനമായ കേരളത്തിൽ സംരംഭകർക്കും നിക്ഷേപകർക്കും വേണ്ട എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ഇത് യാഥാർത്ഥ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ വി.കെ.സി റസാക്ക് അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് അനീഷ്, മുൻ എം.എൽ.എയും വ്യവസായിയുമായ വി.കെ.സി മമ്മദ്കോയ, കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് എ. നിസാറുദ്ധീൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു അബ്രഹാം, ബാബു മാളിയേക്കൽ, അനിൽ ബാലൻ, എം.അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു. കെ.എസ്.എസ്.ഐ.എ മുൻ പ്രസിഡന്റ് എം. ഖാലിദ്, എസ്.ബി.ഐ കോഴിക്കോട് ഡെപ്യൂട്ടി ജനറൽ മാനേജർ സുരേഷ് വാക്കിയിൽ,ബാങ്ക് ഓഫ് ബറോഡ സോണൽ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തിൽ, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് സോണൽ ഹെഡ് സി.വി. റെജി എന്നിവർ പങ്കെടുത്തു. വിവിധ സെഷനുകളിലായി ചെറുകിട വ്യവസായ വാണിജ്യ മേഖലകളെ സംബന്ധിക്കുന്ന വിശദമായ ചർച്ചകൾ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |