തേനി: അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ ഷൺമുഖ നദി അണക്കെട്ട് പരിസരത്തായി തുടരുന്നതിനാൽ രണ്ടാം ദൗത്യം വൈകുന്നു. ജനവാസ മേഖലയിൽ ഇറങ്ങി ആക്രമണം നടത്തിയാൽ മാത്രം മയക്കുവെടി വയ്ക്കാനാണ് തമിഴ്‌നാട് വനംവകുപ്പിന്റെ തീരുമാനം. ക്ഷീണിതനായി കാണപ്പെട്ട ആനയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് നിരീക്ഷണം.
വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അരിക്കൊമ്പനെ നേരിട്ട് കാണാൻ സാധിച്ചിട്ടില്ല. ആവശ്യത്തിന് വെള്ളം കിട്ടുന്ന സ്ഥലമായതിനാലാണ് അരിക്കൊമ്പൻ നദീതീരത്തുനിന്ന് ഉൾവനത്തിലേയ്ക്ക് പോകാത്തതെന്നാണ് വിലയിരുത്തൽ. തുമ്പിക്കൈയിലെ മുറിവിന് പ്രത്യേക ചികിത്സ നൽകേണ്ടതില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. വനംവകുപ്പ് നിരീക്ഷണം തുടരുകയാണ്. കാട്ടിനുള്ളിൽവച്ച് വെടിവയ്ക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.
അതേസമയം, അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 20ട്വന്റി കോർഡിനേറ്റർ സാബു എം ജേക്കബാണ് ഹർജി നൽകിയത്. കേന്ദ്രസർക്കാരിനൊപ്പം തമിഴ്‌നാട് സർക്കാരും എതിർകക്ഷികളാണ്. ആവശ്യമായ ചികിത്സ ഉറപ്പാക്കണം, തമിഴ്‌നാട് പിടികൂടിയാലും കേരളത്തിന് കൈമാറണം, കേരളത്തിലെ മറ്റൊരു ഉൾവനത്തിലേയ്ക്ക് മാറ്റണം എന്നിവയാണ് ഹർജിയിലെ ആവശ്യങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |