മലപ്പുറം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരുടെ നിലമ്പൂരിലെയും കൊണ്ടോട്ടിയിലെയും വീടുകളിൽ എൻ ഐ എ റെയ്‌ഡ്. ലോക്കൽ പൊലീസിന്റെ സഹായത്തോടെയാണ് റെഡ്‌ഡ് നടത്തിയത്.
നിലമ്പൂരിൽ ചന്തക്കുന്ന് സ്വദേശി ശരീഫ് എന്നയാളുടെ വീട്ടിലായിരുന്നു പരിശോധന നടന്നത്. ഇവിടെനിന്ന് ചില രേഖകൾ പിടിച്ചെടുത്തു. കാസർകോട് മഞ്ചേശ്വരം കുഞ്ചത്തൂരിലും എൻ ഐ എ പരിശോധന നടത്തി. കുഞ്ചത്തൂരിലെ മുനീറിന്റെ വീട്ടിലാണ് റെയ്‌ഡ് നടന്നത്. പോപ്പുലർ ഫ്രണ്ടിന്റെ കേസുകളുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻ ഐ എ റെയ്‌ഡ് നടക്കുകയാണ്. കേരളത്തിനുപുറമേ ബീഹാർ, കർണാടക എന്നിവിടങ്ങളിലാണ് എൻ ഐ എയുടെ പരിശോധന നടക്കുന്നത്.
കുറച്ചുദിവസങ്ങൾക്ക് മുൻപ് തമിഴ്‌നാട്ടിലെ നാല് ജില്ലകളിൽ എൻ ഐ എ റെയ്‌ഡ് നടന്നിരുന്നു. മധുര, ചെന്നൈ, ഡിണ്ടിഗൽ, തേനി ജില്ലകളിലാണ് റെയ്‌ഡ് നടന്നത്. തമിഴ്‌നാട് പൊലീസുമായി ചേർന്ന് പ്രതികളെന്ന് സംശയിക്കുന്നവരുടെ വീടുകളിലും മറ്റുമാണ് എൻ ഐ എയുടെ വിവിധ സംഘങ്ങൾ പരിശോധന നടത്തിയത്.
ജമ്മു കാശ്‌മീരിലെ വിവിധയിടങ്ങളിലും ഇതേസമയം തന്നെ എൻ ഐ എ റെയ്‌ഡ് നടത്തി. പാകിസ്ഥാൻ കമാൻഡർമാരുടെയും ഹാൻഡ്‌ലർമാരുടെയും നിർദ്ദേശപ്രകാരം വ്യാജ പേരുകളിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ് റെയ്‌ഡുകൾ നടന്നത്. ശ്രീനഗർ, അനന്ദ്‌നാഗ്, കുപ്‌വാര, പൂഞ്ച്, രാജൗരി, കിഷ്‌ത്‌വാർ എന്നീ ജില്ലകളിലുൾപ്പെടെയാണ് റെയ്‌ഡ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |