ന്യൂഡൽഹി:വംശീയ കലാപത്തിൽ നീറുന്ന മണിപ്പൂരിൽ ശാശ്വത സമാധാനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഞ്ചിന പദ്ധതി. നാല് ദിവസത്തെ സന്ദർശനത്തിന് തിങ്കളാഴ്ച്ച മണിപ്പൂരിലെത്തിയ അമിത് ഷാ വിവിധ ജനവിഭാഗങ്ങളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ശക്തമായ നടപടികൾ തീരുമാനിച്ചത്. മണിപ്പൂരിലെ പ്രശ്നങ്ങൾക്കുള്ള രാഷ്ട്രീയ പരിഹാരം എത്രയും വേഗം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ രണ്ട് ദിനം ഒമ്പത് യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്.
അഞ്ച് തീരുമാനങ്ങൾ
ക്രമസമാധാനം മെച്ചപ്പെടുത്താൻ അടിയന്തര നടപടി
അക്രമ പ്രദേശങ്ങളിൽ ദുരിതാശ്വാസം വേഗത്തിലാക്കും
കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരവും സർക്കാർ ജോലിയും
അക്രമം വർദ്ധിപ്പിക്കുന്ന അഭ്യൂഹങ്ങൾ തടയാൻ ആശയവിനിമയം. ഇതിന് ബി.എസ്.എൻ.എൽ ലൈനുകൾ പുനരാരംഭിക്കും
അക്രമങ്ങൾ കേന്ദ്ര ഏജൻസിയോ ജുഡിഷ്യൽ കമ്മിറ്റിയോ അന്വേഷിക്കും
സർവ്വകക്ഷി യോഗം വിളിച്ച് അമിത് ഷാ
ഗവർണർ, മുഖ്യമന്ത്രി, സേനാ തലവന്മാർ, കേന്ദ്ര,സംസ്ഥാന ഉദ്യോഗസ്ഥർ എന്നിവരുമായും കുക്കി, മെയ്തി വിഭാഗങ്ങളുമായും കൂടിക്കാഴ്ച്ച നടത്തി.
സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണവും ഗോത്രവർഗ്ഗങ്ങൾക്കായി പ്രത്യേക ഭരണസംവിധാനവും ഗോത്ര നേതാക്കൾ ആവശ്യപ്പെട്ടു. രണ്ടാഴ്‌ച സമാധാനം പാലിക്കാൻ അമിത് ഷാ അവരോട് നിർദ്ദേശിച്ചു. ഇന്നലെ ഇംഫാലിൽ സർവ്വകക്ഷി യോഗത്തിലും അദ്ദേഹം പകെടുത്തു. ആദിവാസി വിഭാഗങ്ങൾക്കായി ഉടൻ 20 ടൺ അരി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ചുരാചന്ദ്പൂരിൽ രഹസ്യ ചർച്ച
ഏറ്റവും കൂടുതൽ അക്രമം നടന്ന ചുരാചന്ദ്പൂരിൽ പ്രമുഖ വ്യക്തികളുമായി ഒരു മണിക്കൂർ അമിത് ഷാ രഹസ്യ ചർച്ച നടത്തി. പ്രമുഖ ഗോത്ര നേതാക്കൾ, ബുദ്ധിജീവികൾ, പ്രമുഖ പൗരന്മാർ എന്നിവരുമായി സംസാരിച്ചു.
സംഘർഷ പ്രദേശങ്ങൾ സന്ദർശിച്ചു
മ്യാൻമറുമായി അതിർത്തി പങ്കിടുന്ന മോറെയും കാങ്ങ്പോക്പിയും കേന്ദ്ര ആഭ്യന്തര മന്ത്രി സന്ദർശിച്ചു. സൈന്യം മയക്ക്മരുന്ന് വേട്ട നടത്തുന്ന പോപ്പി ബെൽറ്റ് പ്രദേശങ്ങളാണിവ. ചുരാചന്ദ് പൂർ പോലുള്ള സ്ഥലങ്ങളും സന്ദർശിച്ചു. മോറെ പോലുള്ള സ്ഥലങ്ങളിൽ ലഹരി സംഘ തലവന്മാരെ സേന പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |