കൊച്ചി: അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് മയക്കുവെടിവച്ച് പിടികൂടിയാൽ കേരളത്തിനു കൈമാറാൻ നിർദ്ദേശിക്കണമെന്ന പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. ട്വന്റി 20 പാർട്ടി പ്രസിഡന്റും കിറ്റെക്‌സ് എം.ഡിയുമായ സാബു എം. ജേക്കബാണ് ഹർജി നൽകിയത്.
ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയം പ്രകടിപ്പിച്ച ഡിവിഷൻ ബെഞ്ച് ഒരു രാഷ്ട്രീയപ്പാർട്ടിയുടെ നേതാവെന്ന നിലയിൽ ഹർജിക്കാരൻ കുറേക്കൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് അഭിപ്രായപ്പെട്ടു.
കേരളത്തിനു കൈമാറണമെന്ന് ആവശ്യപ്പെടുന്നതെന്തിനാണ്? മയക്കുവെടിവച്ചു പിടികൂടാനുള്ള തമിഴ്നാട് വനംവകുപ്പിന്റെ ഉത്തരവു റദ്ദാക്കണമെന്നാവശ്യപ്പെടാൻ എന്തു പോരായ്മയാണ് ഉത്തരവിലുള്ളത്? ആനയെ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടെന്ന് ഹർജിയിൽ പറയുന്നില്ല. പിന്നെയെന്തിനാണ് ഇത്തരമൊരു ആവശ്യവുമായി ഹൈക്കോടതിയിലെത്തിയതെന്നും ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു. ഹർജി പിഴ ചുമത്തി തള്ളേണ്ടതാണെങ്കിലും അതു ചെയ്യുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
അരിക്കൊമ്പനെ പിടികൂടി മേഘമലയിൽ ഉൾവനത്തിൽ വിടാനാണ് തമിഴ്‌നാടിന്റെ തീരുമാനം. ആനയെ കേരളത്തിനു കൈമാറണമെന്ന് ആവശ്യപ്പെടാൻ അവയ്ക്ക് സ്ഥിരമായ വാസസ്ഥലമുണ്ടോ? മൃഗങ്ങൾക്ക് മൗലികാവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ ജനങ്ങൾ കാട്ടാനകളെ പേടിച്ചാണ് ജീവിക്കുന്നത്. ആനയിപ്പോൾ തമിഴ്‌നാട് മേഖലയിലാണ്. ആനയെ തിരികെ കൊണ്ടുപോകണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടാൽ അതു മനസ്സിലാകുമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് ഹർജിക്കാരന് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹർജിക്കാരനോടു ഹൈക്കോടതി
നിങ്ങൾ വനമേഖലയിൽ കഴിഞ്ഞിട്ടുണ്ടോ?
ഉൾവനത്തിൽ പോയിട്ടുണ്ടോ?
വന്യമൃഗങ്ങളുടെ ആക്രമണം നേരിട്ടിട്ടുണ്ടോ?
തമിഴ്‌നാട് വനംവകുപ്പ് ആനയോടു ക്രൂരത കാട്ടിയെന്നതിന് തെളിവുണ്ടോ?
വ്യവസായിയായ നിങ്ങൾ ആനയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ചെലവു വഹിക്കുമോ?
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |