കൊച്ചി: പുതുവൈപ്പ് ബീച്ച് സന്ദർശനത്തിനിടെ വിനോദസഞ്ചാരിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിൽ മുളവുകാട് പൊലീസ് കണ്ടെടുത്തു. ചാലക്കുടി സ്വദേശിനി ശങ്കരി സുജയുടെ 2 ലക്ഷം രൂപ വിലവരുന്ന ഐ ഫോൺ 14 പ്രോ മാക്സ് മൊബൈൽ ഫോണാണ് ശാസ്ത്രീയ അന്വേഷണത്തിലൂടെ കണ്ടെത്തിയത്.
അമേരിക്കയിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ അത്യാവശ്യരേഖകളും ബാങ്കുവിവരങ്ങളും സൂക്ഷിച്ച ഫോൺ 29ന് വൈകിട്ടാണ് ബീച്ച് സന്ദർശനത്തിനിടെ നഷ്ടപ്പെട്ടത്. ഏറെനേരത്തെ തെരച്ചിൽ ഫലപ്രദമാകാതെ വന്നപ്പോൾ ശങ്കരി മുളവുകാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഫോൺ കണ്ടെത്തിയത്.
ഫോൺ തിരിച്ചുകിട്ടിയ സന്തോഷത്തിൽ പൊലീസിനെ പ്രശംസിച്ച് നന്ദിയും പറഞ്ഞാണ് ശങ്കരി സുജയും ബന്ധുക്കളും മടങ്ങിയത്. മുളവുകാട് സബ് ഇൻസ്‌പെക്ടർ എൻ.ജെ. സുനേഖ്, എ.എസ്.ഐ നാസർ, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്, അരുൺ ബാബു, സിബിൽ ഭാസി എന്നിവരാണ് മൊബൈൽ ഫോണിനായി തിരച്ചിൽ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |