ന്യൂഡൽഹി : ഗുസ്‌തി താരങ്ങൾ ഗംഗയിൽ മെഡൽ ഒഴുക്കാൻ നീക്കം നടത്തിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഓടിമാറി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. കേന്ദ്രമന്ത്രിയുടെ ഓട്ടം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. റൺ ബേബി റൺ എന്നാണ് ചിലർ കമന്റിട്ടത്.
ഗുസ്‌തി താരങ്ങളുടെ സമരം സംബന്ധിച്ച സ്വകാര്യ ചാനൽ റിപ്പോർട്ടറുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളാണ് മീനാക്ഷി ലേഖിയുടെ ഓട്ടത്തിന് കാരണം. പ്രധാനമന്ത്രി പോലും മിണ്ടുന്നില്ല, വനിതാ ജനപ്രതിനിധിയെന്ന നിലയിൽ എന്താണ് പ്രതികരണമെന്ന് മാദ്ധ്യമ പ്രവർത്തക ചോദിച്ചെങ്കിലും മന്ത്രി ഓടി കാറിൽ കയറി. ഓട്ടത്തിന്റെ വേഗതയെ പരിഹസിച്ച കോൺഗ്രസ്, സ്ത്രീവിരുദ്ധ സർക്കാരിനെ ജനങ്ങൾ തുറന്നുകാട്ടിയെന്ന് ആരോപിച്ചു. നേരത്തേ സമരപ്പന്തൽ സന്ദർശിക്കാനെത്തിയ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയും എതിർ ചോദ്യങ്ങളെ ഭയന്ന് ഒാടി രക്ഷപെട്ടിരുന്നു.
താരങ്ങളെ പിന്തുണച്ച്
മമതയുടെ നടത്തം
ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്തയിൽ പദയാത്ര സംഘടിപ്പിച്ചു. ഞങ്ങൾക്ക് നീതി വേണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാർഡ് ഉയർത്തിയാണ് മമത ഹസ്റ റോഡിൽ നിന്ന് രവീന്ദ്രസദൻ വരെ നടന്നത്. ഗുസ്‌തി താരങ്ങളെ ഓർത്ത് അഭിമാനിക്കുന്നെന്നും അവരെ ജന്തർ മന്ദറിൽ കൈകാര്യം ചെയ്‌ത രീതി ആഗോളതലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നും മമത ബാനർജി പറഞ്ഞു. പോരാട്ടം തുടരാൻ ഗുസ്‌തി താരങ്ങളോട് അഭ്യർത്ഥിച്ചു.
പൊലീസിനെ വിമർശിച്ച്
ജ. മദൻ ബി. ലോക്കൂർ
ഗുസ്‌തി താരങ്ങളെ ജന്തർ മന്ദറിൽ ഡൽഹി പൊലീസ് കൈകാര്യം ചെയ്‌ത രീതിയെ വിമർശിച്ച് റിട്ടയേർഡ് സുപ്രീംകോടതി ജഡ്‌ജി മദൻ ബി. ലോക്കൂർ രംഗത്തെത്തി. നടപടി നിന്ദ്യമാണെന്ന് ലോക്കൂർ പറഞ്ഞു. ആരോപണവിധേയനായ വ്യക്തിക്കെതിരെ ശക്തമായ അന്വേഷണം നടത്തുന്നതിന് പകരം രാജ്യത്തിന്റെ അഭിമാനമായ താരങ്ങൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു. ഡൽഹി പൊലീസിന്റേത് ഭീകര മനോഭാവമാണെന്നും പറഞ്ഞു.
ഫോട്ടോ ക്യാപ്ഷൻ : 1. ഗുസ്‌തി താരങ്ങളുടെ സമരത്തെ കുറിച്ചുളള ചോദ്യത്തിൽ നിന്ന് ഓടി മാറുന്ന മീനാക്ഷി ലേഖി
2. ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ച് മമത ബാനർജി പദയാത്ര നടത്തിയപ്പോൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |