അലഹബാദ്: വിചാരണക്കോടതി ഉത്തരവിനെതിരെ ഗ്യാൻവാപി മസ്ജിദ് നിയന്ത്രിക്കുന്ന അഞ്ജുമാൻ ഇന്റസാമിയ കമ്മിറ്റി സമർപ്പിച്ച അപ്പീൽ അലഹബാദ് ഹൈക്കോടതി തള്ളി. ആരാധനക്ക് അനുമതി തേടിയ ഹർജി നിലനിൽക്കുമെന്ന വരാണസി ജില്ല കോടതിയുടെ ഉത്തരവാണ് ശരി വച്ചത്. അഞ്ച് ഹിന്ദു സ്ത്രീകളുടെ ഹർജിയിലെ ഉത്തരവിന് എതിരെയായിരുന്നു അപ്പീൽ. ഹിന്ദു സ്ത്രീകളുടെ ഹർജി ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജി 2022 സെപ്റ്റംബറിൽ ജില്ല കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിനുള്ളിൽ ദൈവങ്ങളെ ആരാധിക്കാനുള്ള അവകാശം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2021ൽ അഞ്ച് സ്ത്രീകൾ നൽകിയ ഹർജിയിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ മസ്ജിദ് കമ്മിറ്റി, വാരണാസി ജില്ല കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സിവിൽ സ്യൂട്ട് ഫയൽ ചെയ്തു. 1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം ഹർജി പരിഗണിക്കാനാവില്ലെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. 1947 ആഗസ്റ്റ് 15ന് എങ്ങനെ നിലനിന്നിരുന്നോ അതിൽ നിന്ന് ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം മാറ്റുന്നത് 1991ലെ ആരാധനാലയ നിയമം തടയുന്നു. ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും ഒരുമിച്ച് വാദം കേൾക്കാൻ വാരണാസി ജില്ല കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നിലവിൽ ഫയൽ ചെയ്തിട്ടുള്ള എട്ട് കേസുകളിലാണ് ജില്ല കോടതി ഒരുമിച്ച് വാദം കേൾക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |