നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ 108 ആംബുലൻസ് ജീവനക്കാർക്കു നേരെ രോഗിയുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി 10ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ബാലരാമപുരം ജംഗ്ഷനിൽ വച്ച് വിഴിഞ്ഞം പുന്നകുളം സ്വദേശി അരുൺ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവിനെ ബാലരാമപുരം കേന്ദ്രമായി സർവീസ് നടത്തുന്ന 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മദ്യലഹരിയിലായിരുന്ന യുവാവ് ആംബുലൻസിൽ കയറിയതുമുതൽ അസഭ്യം പറയുകയായിരുന്നുവെന്ന് ആംബുലൻസ് ജീവനക്കാർ പറയുന്നു. ഇതിനിടയിൽ ആംബുലൻസ് നഴ്സ് അഭിജിത്തിന്റെ കോളറിൽ പിടിച്ച് ആക്രമിക്കാനും ശ്രമിച്ചു. ഇതോടെ ആംബുലൻസ് ജീവനക്കാർ വാഹനം തിരിച്ച് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആംബുലൻസ് നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിൽ എത്തിയപ്പോൾ യുവാവ് അക്രമാസക്തനായി വീണ്ടും അഭിജിത്തിനെ ആക്രമിക്കുകയുമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ആംബുലൻസ് ഡ്രൈവർ രാഹുൽ ആംബുലൻസ് നിറുത്തി പിറകുവശത്തെ ഡോർ തുറന്നതും യുവാവ് ഇയാളെയും ആക്രമിച്ചു. ഇതിനിടെ ജീവനക്കാർ നെയ്യാറ്റിൻകര പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സംഘം എത്തുന്നതിനിടയിൽ യുവാവ് ആംബുലൻസിന്റെ ചില്ല് അടിച്ച് തകർത്തു. തുടർന്ന് പൊലീസെത്തി ആംബുലൻസിൽ യുവാവിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതായി 108 ആംബുലൻസ് അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |