കൊച്ചി: ആയുർവേദം, വെൽനസ് ചികിത്സാമേഖലകളിൽ ഇന്ത്യയുമായി സഹകരണം കൂടുതൽ ശക്തമാക്കുമെന്നും കേരളത്തിലെ ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി ഒരുക്കുമെന്നും ഇന്ത്യയിലെ മെക്‌സിക്കൻ അംബാസഡർ ഫെഡറികോ സാലസ് ലോട്ട്ഫെ പറഞ്ഞു. കേരളത്തിലെ ബിസിനസുകാരെ മെക്സിക്കോയിലേക്ക് ക്ഷണിച്ച അദ്ദേഹം മെക്സിക്കൻ സംരംഭകരെ കേരളത്തിലേയ്ക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്നും പറഞ്ഞു. ഇന്ത്യ- മെക്സിക്കോ വാണിജ്യസമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മെക്സിക്കോയുടെ പത്താമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. കേരളത്തിന്റെ പരമ്പരാഗത വിഭവങ്ങൾക്കും സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടെ കാർഷിക, കയർ ഉത്പന്നങ്ങൾക്കും തുണിത്തരങ്ങൾക്കും മെക്സിക്കോയിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും വൻസ്വീകാര്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായി വ്യാപാരബന്ധം ശക്തമാക്കാൻ ലാറ്റിൻ അമേരിക്കൻ കരീബിയൻ ട്രേഡ് കമ്മിഷണറായി മണികണ്ഠൻ സൂര്യ വെങ്കട്ടയെ നിയമിച്ചു. കേരളവും മെക്സിക്കോയും തമ്മിലുള്ള വ്യാപാരബന്ധം ടൂറിസം മേഖലയ്ക്കും ഉണർവാകുമെന്ന് മണികണ്ഠൻ സൂര്യ വെങ്കട്ട പറഞ്ഞു. ഉന്നത വിദ്യാഭ്യാസമേഖലയിൽ കൂടുതൽ സർവകലാശാലകളുമായി സഹകരിക്കാനും അവസരം ലഭിക്കും. കേരളത്തിലെ സംരംഭകർക്ക് മെക്സിക്കോയുമായി സുതാര്യമായ വ്യാപാരബന്ധത്തിന് അവസരം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ സ്പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യൻ, കയർ ബോർഡ് ചെയർമാൻ ഡി. കുപ്പുസ്വാമി, എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ റീജണൽ ചെയർമാൻ കെ.കെ. പിള്ള, ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ ഡയറക്ടർ ഡോ. ആസിഫ് ഇക്ബാൽ, സബ് കളക്ടർ വിഷ്ണുരാജ്, എന്നിവർ സംസാരിച്ചു. മെക്സിക്കൻ കോൺസുലേറ്റിന്റെ ലാറ്റിൻ അമേരിക്കൻ കരീബിയൻ ട്രേഡ് കമ്മിഷണറുടെ ഓഫീസ് വൈറ്റിലയിൽ അംബാസഡർ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |