ബാലരാമപുരം: ബാലരാമപുരത്ത് മതപാഠശാലയിൽ പതിനേഴുകാരി ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച സംഭവം വഴിത്തിരിവിൽ.നെയ്യാറ്റിൻകര എ.എസ്.പി ഫറാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പോക്സോ വകുപ്പ് ചുമത്തി ബീമാപള്ളി തൈക്കാപള്ളി സലീമ മൻസിലിൽ ഹാഷിംഖാനെ (20) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതാണ് കേസിൽ നിർണായകമായത്. പൂന്തുറ പൊലീസാണ് ഹാഷിമിനെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് 19 ദിവസം കഴിഞ്ഞപ്പോൾത്തന്നെ കേസിൽ നിർണായക തെളിവ് ശേഖരിക്കാൻ പൊലീസിനായി. മദ്രസയിൽ നിന്ന് വിദ്യാർത്ഥി മാനസികപീഡനം നേരിട്ടില്ലെന്ന സ്കൂൾ അധികൃതരുടെ ആദ്യമൊഴിയെ തുടർന്ന് സ്വാഭാവികമരണമെന്ന നിഗമനത്തിൽ പൊലീസ് ആദ്യം എത്തിയിരുന്നു. സാധാരണ മാതാപിതാക്കളറിയാതെ പുറത്ത് നിന്നുള്ളവർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഫോൺവഴിയും അല്ലാതെയും പ്രലോഭിപ്പിച്ച് ശല്യംചെയ്യുന്ന സംഭവങ്ങൾ ഉണ്ടായിട്ടുന്നെന്ന കേരളകൗമുദി വാർത്തയും അന്വേഷണസംഘം മുഖവിലയ്ക്കെടുത്തു. ഇതേത്തുടർന്നാണ് കുട്ടി മാതാപിതാക്കളോടൊപ്പം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സൗഹൃദങ്ങളെപ്പറ്റിയുള്ള അന്വേഷണം മറ്റൊരു രീതിയിൽ പൊലീസ് ആരംഭിച്ചത്.മാതാപിതാക്കളിൽ നിന്ന് തെളിവെടുപ്പ് നടത്തിയതിനു പിന്നാലെ പെൺകുട്ടി പോകാറുള്ള ബന്ധുവീടുകൾ കേന്ദ്രീകരിച്ചും പൂന്തുറ പൊലീസിന്റെ സഹായത്താൽ രഹസ്യമായി പ്രത്യേക സംഘം അന്വേഷണം നടത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺസന്ദേശങ്ങളും പൊലീസ് പരിശോധിച്ചു.തുടർന്നുള്ള അന്വേഷണത്തിൽ മദ്രസയിലെത്തുന്നതിന് മാസങ്ങൾക്കു മുമ്പ് കുട്ടി പീഡനത്തിനിരയായെന്നും കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇത് സ്ഥിരീകരിച്ചതോടെ പൊലീസ് അന്വേഷണം വേഗത്തിലാക്കി. ഇതോടെയാണ് ഹാഷിം കുടുങ്ങിയത്.അന്വേഷണസംഘം യുവാവിനെ കസ്റ്റഡിൽ വാങ്ങി പെൺകുട്ടിയുമായി അടുപ്പത്തിലായ സാഹചര്യം മുതൽ കൂടുതൽ തെളിവെടുപ്പ് നടത്തും. വീട്ടിൽ നിന്ന് മദ്രസയിലേക്ക് മാറ്റിയപ്പോൾ പെൺകുട്ടി മാസങ്ങളോളം മാനസികസംഘർഷം നേരിട്ട സാഹചര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസ് പുതിയ വഴിത്തിരിവിലേക്ക് കടന്നതോടെ അറബിക് കോളേജ് മാനേജ്മെന്റിന് നേരെയുള്ള ആക്ഷേപത്തിനും അയവ് വന്നിട്ടുണ്ട്. ലൈബ്രറിമുറിയിൽ കുട്ടി മരിച്ചവിവരം യഥാസമയം പുറത്തുവിടാത്തതും പൊലീസിനെ അറിയിക്കാതിരുന്നതും പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോകൻ വീട്ടുകാർ എത്തിയപ്പോൾ കാണാൻ അനുവദിക്കാതെ മണിക്കൂറുകൾ വൈകിപ്പിച്ചതും കോളേജ് അധികൃതരെ സംശയനിഴലിലാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |