# 3, 080 തസ്തികകൾക്ക് അനുമതിയായില്ല
# അഭിമുഖം ത്വരിതപ്പെടുത്താൻ പി.എസ്.സി
തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷത്തിന് ഇന്ന് തിരശീല ഉയരവെ, സർക്കാർ സ്കൂളുകൾ കടുത്ത അദ്ധ്യാപക ക്ഷാമത്തിൽ. ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ എൽ.പി, യു.പി, ഹൈസ്കൂൾ
തലങ്ങളിലായി എണ്ണായിരത്തിലേറെ അദ്ധ്യാപകരാണ് വിരമിച്ചത്. ഈ ഒഴിവുകൾ
പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. മാത്രമല്ല, കഴിഞ്ഞ
വർഷത്തെ കണക്കെടുപ്പിൽ കണ്ടെത്തിയ 3, 080 തസ്തികകൾക്ക് ധന വകുപ്പിന്റെയും
മന്ത്രിസഭയുടെയും അംഗീകാരവും ലഭിച്ചിട്ടില്ല.
അതേ സമയം,അദ്ധ്യാപക തസ്തികകളിലേക്ക് എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള അഭിമുഖ പരീക്ഷ ത്വരിതപ്പെടുത്താനുള്ള ശ്രമത്തിലാണ് പി.എസ്.സി. അഭിമുഖം പൂർത്തിയാക്കിയാലും സർക്കാർ പുതിയ തസ്തികകൾ അനുവദിക്കുകയും ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുകയും ചെയ്താലേ പി.എസ്.സിക്ക് അതിന് ആനുപാതികമായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാകൂ.
സർക്കാർ സ്കൂളുകളിൽ കഴിഞ്ഞ അദ്ധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിനത്തിലെ കണക്കസരിച്ചുള്ള 3,080 പുതിയ അദ്ധ്യാപക തസ്തികകളുടെ റിപ്പോർട്ട് കഴിഞ്ഞ ഫെബ്രുവരി 10ന് ധന വകുപ്പിന് വിദ്യാഭ്യാസ വകുപ്പ് നൽകിയെങ്കിലും വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഫയൽ മടക്കി. പുതിയ അദ്ധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിവസത്തിൽ കുട്ടികളുടെ കണക്കെടുക്കുന്നതോടെ ഒഴിവുകളുടെ എണ്ണം ഇതിലും വർദ്ധിക്കാനാണ് സാദ്ധ്യത.
അഭിമുഖം ജില്ലാ- മേഖലാ
ഓഫീസുകളിലും
കൂടുതൽ വിഷയങ്ങൾക്ക് അഭിമുഖം നടത്താൻ പി.എസ്.സി കലണ്ടർ പുതുക്കി പ്രസിദ്ധീകരിക്കും. അഭിമുഖത്തിന് കൂടുതൽ ബോർഡുകൾ രൂപീകരിച്ചും ജില്ലാ- മേഖലാ ഓഫീസുകളിലേക്ക് കൂടി വ്യാപിപ്പിച്ചും ഒരേസമയം കൂടുതൽ പേർക്ക് അഭിമുഖം നടത്തും. രണ്ടാം ഘട്ട അഭിമുഖം ജൂൺ 22ന് അവസാനിപ്പിക്കാനാണ് തീരുമാനം. അഭിമുഖം പൂർത്തിയായാലും റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കാൻ സെപ്തംബർ വരെയായേക്കും. ഇതിനിടയിൽ സർക്കാർ അംഗീകാരം കിട്ടുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്.
ഗസ്റ്റ് അദ്ധ്യാപക
നിയമന നടപടി തുടങ്ങി
ആവശ്യത്തിന് അദ്ധ്യാപകരില്ലാതെ വന്നതോടെ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് സർക്കാർ സ്‌കൂളുകൾ അപേക്ഷ ക്ഷണിച്ച് അഭിമുഖം ആരംഭിച്ചു. പി.എസ്.സി യുടെ അദ്ധ്യാപക റാങ്ക് -ഷോർട്ട് ലിസ്റ്റിൽ നിന്നുള്ളവർക്ക് താത്കാലിക നിയമനത്തിന് മുൻഗണന നൽകും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |