കോട്ടക്കൽ: ഒറീസയിൽ നിന്നും കേരളത്തിലേക്ക് ട്രെയിൻ മാർഗ്ഗം കടത്തിയ അഞ്ച് കിലോ കഞ്ചാവുമായി ഉത്തർപ്രദേശ് അസംഗർ സ്വദേശി ബബുലു കുമാർ(30) അറസ്റ്റിൽ. കോട്ടയ്ക്കൽ പൊലീസും ജില്ലാ ആന്റി നാർകോട്ടിക് ടീമും ചേർന്നാണ് ചൊവ്വാഴ്ച രാത്രി 10.30ഓടെ കോട്ടയ്ക്കൽ സൂപ്പി ബസാറിൽ വച്ച് പ്രതിയെ പിടികൂടിയത്. ഒറീസയിൽ നിന്നും കോട്ടയ്ക്കൽ, വേങ്ങര ഭാഗത്തേക്ക് അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവെത്തിക്കുന്നതായും ഇവ അന്യസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് വിൽക്കുന്നതായും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയ്ക്കൽ ഇൻസ്‌പെക്ടർ അശ്വിത്ത്, എസ്.ഐ പ്രിയൻ, പൊലീസ് ഉദ്യോഗസ്ഥരായ സെബാസ്റ്റ്യൻ വർഗീസ്, സുജിത്ത്, നിഷാദ്, പ്രദീപ് , ജില്ലാ ആന്റി നാർക്കോട്ടിക് ടീം അംഗങ്ങളായ ദിനേഷ്, സലീം, ഷഹേഷ്, സിറാജ്, ജസീർ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ അഞ്ചുവർഷമായി വേങ്ങര എം.പി നഗറിലുള്ള ക്വാർട്ടേഴ്സിലാണ് പ്രതി താമസിച്ചു വരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |