ന്യൂഡൽഹി: പ്രണയത്തിന് പ്രായമില്ല എന്നും കാലദേശഭേദമൊന്നുമില്ല എന്നെല്ലാം നാം പറയാറുണ്ട്. നിരവധി ഉദാഹരണങ്ങൾ ചരിത്രത്തിലും നിത്യജീവിതത്തിലും അത് സൂചിപ്പിക്കാൻ നമുക്ക് ലഭിക്കും. അത്തരമൊന്നാണ് പർവതാരോഹകരായ ശരദ് കുൽക്കർണിയുടെയും ഭാര്യ അഞ്ജലിയുടെയും ജീവിതത്തിലെ ഈ സംഭവകഥ.
ലോകത്തിലെ ഏഴ് ഉയരംകൂടിയ പർവതങ്ങളും കീഴടക്കണമെന്നായിരുന്നു ശരദിന്റെയും അഞ്ജലിയുടെയും ആഗ്രഹം. ആ സ്വപ്‌നം നിറവേറ്റാൻ ഇരുവരും എവറസ്‌റ്റ് കൊടുമുടി കയറാൻ തുടങ്ങി. കൃത്യം നാല് വർഷം മുൻപ് 2019 മേയിലാണ് സംഭവം. എവറസ്‌റ്റിലെ പ്രസിദ്ധമായ ഹിലാരി സ്‌റ്റെപ് എന്നഭാഗത്ത് സമുദ്രനിരപ്പിൽ നിന്നും 8790 മീറ്റർ ഉയരത്തിൽ പർവതാരോഹകരുടെ തിരക്ക് കൂടുതൽ കാരണം ഓക്‌സിജൻ അളവിൽ കുറവുണ്ടായി. ഇതോടെ അഞ്ജലി പർവതാരോഹണത്തിനിടെ മരണമടഞ്ഞു.
ഭാര്യ തന്നെ വിട്ടുപിരിഞ്ഞെങ്കിലും ആ സ്വപ്‌നം സാക്ഷാത്കരിക്കേണ്ടത് തന്റെ ദൗത്യമാണെന്ന് 60കാരനായ ശരദ് കുൽക്കർണി അതോടെ തിരിച്ചറിഞ്ഞു. കൃത്യമായ പരിശീലനം വഴി നാല് കൊടുമുടികൾ അദ്ദേഹം കീഴടക്കി. ഏറ്റവുമൊടുവിലായി ഈ മാസം എവറസ്‌റ്റും അദ്ദേഹം കീഴടക്കി. മേയ് 23ന് രാവിലെ 10.23നായിരുന്നു ആ ചരിത്ര നിമിഷം.
തന്റെ സന്തോഷം അദ്ദേഹം സമൂഹമാദ്ധ്യമ പോസ്‌റ്റുകളിലൂടെ ലോകത്തെയാകെ അറിയിക്കുകയും ചെയ്‌തു. പർവതം കീഴടക്കിയ സമയം സന്തോഷത്താൽ കരച്ചിലടക്കാനായില്ലെന്ന ഹൃദയസ്‌പർശിയായ വിവരണമാണ് അദ്ദേഹം കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |