കൊച്ചി: ഹൃദയശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചെലവേറിയ ചികിത്സകൾ നൂതന സംവിധാനങ്ങളോടെ ചുരുങ്ങിയ നിരക്കിൽ സാധാരണക്കാർക്ക് ലഭ്യമാക്കാൻ അമൃത ആശുപത്രിക്ക് കഴിഞ്ഞതായി മാതാ അമൃതാനന്ദമയീമഠം വൈസ് ചെയർമാനും അമൃത വിശ്വവിദ്യാപീഠംപ്രസിഡന്റുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു. സാധാരണക്കാർക്കു കൂടി ഉപയോഗപ്പെടുംവിധം റോബോട്ടിക് ചികിത്സകൾ ഉൾപ്പെടെ കേരളത്തിലെത്തിച്ച അമൃതയിൽ ഇതുവരെ 816 കോടിയിലേറെ രൂപയുടെ സൗജന്യചികിത്സ നൽകി.
നാളെ (2) മുതൽ നാല് വരെ നടക്കുന്ന ആശുപത്രി സുവർണജൂബിലി ആഘോഷങ്ങളിൽ അമൃതവിദ്യാലയങ്ങളിലെ കുട്ടികളുടെ കലാസാംസ്‌കാരിക പരിപാടികൾ ഉണ്ടാകും.
വിദഗ്ദ്ധ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും സേവനം, ഗവേഷണകേന്ദ്രങ്ങൾ, ലോകോത്തര സംവിധാനങ്ങൾ, കുറഞ്ഞ ചികിത്സാചെലവ് എന്നിവ രാജ്യത്തെ ആരോഗ്യമേഖലയിൽ വലിയ മാറ്റമുണ്ടാക്കിയതായി ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ.പ്രേം നായർ, പീഡിയാട്രിക് കാർഡിയോളജി മേധാവി ഡോ.ആർ. കൃഷ്ണകുമാർ എന്നിവർ പറഞ്ഞു. കൃത്യതയുള്ള റോബോട്ടിക് ലിവർ ട്രാൻസ്‌പ്ളാന്റുകൾ ഏറ്റവും കൂടുതൽ നടത്തിയ ഇന്ത്യയിലെ ആദ്യ ആശുപത്രിയാണ്. രാജ്യത്ത് ആദ്യമായി റോബോട്ടിക് സഹായത്തോടെ മുട്ടും ഇടുപ്പും മാറ്റിവയ്ക്കുകയും മെഡിക്കൽ 3ഡി പ്രിന്റിംഗ് സൗകര്യമൊരുക്കുകയും ചെയ്തതടക്കം ചികിത്സാരംഗത്ത് വലിയ മാറ്റങ്ങൾക്കു തുടക്കംകുറിച്ചു.
കൊച്ചിയിലെ അമൃത സ്‌കൂൾ ഒഫ് മെഡിസിൻ, ഡെന്റിസ്ട്രി, ഫാർമസി, നഴ്‌സിംഗ്, അലൈഡ് ഹെൽത്ത് സയൻസസ്, നാനോ സയൻസസ് ആൻഡ് മോളിക്യുലാർ മെഡിസിൻ, കൊല്ലം അമൃതപുരി സ്‌കൂൾ ഒഫ് ആയുർവേദ, ബയോടെക്‌നോളജി, ഫരീദാബാദിലെ അമൃത സ്‌കൂൾ ഒഫ് മെഡിസിൻ, നഴ്‌സിംഗ് എന്നിവയാണ് മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |