വാഷിംഗ്ടൺ : യു.എസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ ( 98 ) പത്നി റോസലിൻ കാർട്ടറിന് ( 95 ) ഡിമെൻഷ്യ ബാധിച്ചെന്ന് വെളിപ്പെടുത്തൽ. മറവി രോഗത്തിന്റെ പിടിയിലാണെങ്കിലും തന്റെ പ്രിയപ്പെട്ടവരുമൊത്തുള്ള ജീവിതം റോസലിൻ ആസ്വദിക്കുന്നതായി ദ കാർട്ടർ സെന്റർ അറിയിച്ചു. നിലവിൽ രോഗബാധിതനായ ജിമ്മി കാർട്ടർ ആശുപത്രി ചികിത്സ അവസാനിപ്പിച്ചെന്നും ശേഷിക്കുന്ന ജീവിതം ജോർജിയയിലെ തന്റെ വസതിയിൽ കുടുംബത്തിനൊപ്പം ചെലവഴിക്കുമെന്നും അദ്ദേഹം സ്ഥാപിച്ച എൻ.ജി.ഒ ആയ ദ കാർട്ടർ സെന്റർ ഫെബ്രുവരിയിൽ അറിയിച്ചിരുന്നു.
1977 മുതൽ 1981 വരെയാണ് ജിമ്മി കാർട്ടർ യു.എസ് പ്രസിഡന്റായിരുന്നത്. ഡെമോക്രാറ്റിക് നേതാവായ അദ്ദേഹം മനുഷ്യാവകാശങ്ങൾക്കായി നടത്തിയ പ്രചാരണങ്ങൾ മുൻനിറുത്തി 2002ൽ സമാധാന നോബൽ ലഭിച്ചിരുന്നു. ജിമ്മിക്കൊപ്പം വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയ റോസലിനും അദ്ദേഹത്തോടൊപ്പം മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
മാനസികാരോഗ്യത്തിനായിരുന്നു റോസലിൻ തന്റെ പ്രവർത്തനങ്ങളിലൂടെ മുൻതൂക്കം നൽകിയത്. പ്രഥമ വനിതയായിരിക്കെ പ്രസിഡന്റിന്റെ മെന്റൽ ഹെൽത്ത് കമ്മിഷന്റെ ഓണററി ചെയർ പദവി റോസലിൻ വഹിച്ചിരുന്നു.
മാനസികാരോഗ്യ സേവനങ്ങൾക്കുള്ള ചെലവ് വർദ്ധിപ്പിക്കാനുള്ള ബിൽ പാസാക്കാനും റോസലിന്റെ പ്രവർത്തനങ്ങൾ സഹായിച്ചു. പ്രായാധിക്യം ചെന്നവരെയും പ്രിയപ്പെട്ടവരെയും പരിപാലിക്കുന്ന അമേരിക്കക്കാർക്ക് പിന്തുണയും ധനസഹായവും നൽകുന്ന റോസലിൻ കാർട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കെയർഗീവേഴ്സിനും അവർ അടിത്തറപാകി.
1946ലാണ് റോസലിൻ ജിമ്മി കാർട്ടറെ വിവാഹം ചെയ്തത്. യു.എസ് നേവി ലെഫ്റ്റനന്റ് ആയിരുന്ന അദ്ദേഹം ജോർജിയയുടെ മുൻ ഗവർണർ കൂടിയായിരുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന മുൻ യു.എസ് പ്രസിഡന്റുമാരിൽ ഏറ്റവും പ്രായം കൂടുതൽ ജിമ്മി കാർട്ടറിനാണ്. 1924 ഒക്ടോബർ 1ന് ജോർജിയ സ്റ്റേറ്റിലെ പ്ലെയിൻസിൽ ജനിച്ച അദ്ദേഹം, 2018ൽ ജോർജ് എച്ച്.ഡബ്ല്യു. ബുഷ് 94ാം വയസിൽ അന്തരിച്ചതോടെയാണ് യു.എസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന പ്രസിഡന്റായി മാറിയത്.
2015ൽ കാൻസറിനെ അതിജീവിച്ച ജിമ്മി കാർട്ടർ പിന്നീട് നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയും ശസ്ത്രക്രിയയ്ക്ക് വിധേയമാവുകയും ചെയ്തിരുന്നു. ഈ അവസരങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ഏറ്റവും വലിയ പിന്തുണ റോസലിൻ ആയിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പൊതുവേദിയിൽ നിന്ന് അകന്നാണ് ഇരുവരും കഴിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |