ചണ്ഡിഗഡ്: മാതാപിതാക്കൾ സഹോദരനെയാണ് കൂടുതൽ സ്‌നേഹിക്കുന്നതെന്ന തോന്നലിൽ പതിനഞ്ചുകാരി പന്ത്രണ്ട് വയസുകാരനെ കൊലപ്പെടുത്തി. ചൊവ്വാഴ്‌ച ഹരിയാനയിലെ ബല്ലാബ്‌ഗറിലാണ് സംഭവം നടന്നത്.
വൈകിട്ട് ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കൾ പുതപ്പിനടിയിൽ ചലനമില്ലാത്ത നിലയിൽ പന്ത്രണ്ടുകാരനെ കാണുകയായിരുന്നു. ഉണർത്താൻ ശ്രമിച്ചിട്ടും വിഫലമായതോടെ പുതപ്പ് മാറ്റി നോക്കിയപ്പോഴാണ് കഴുത്തുഞെരിച്ച നിലയിൽ കുട്ടിയെ കാണുന്നത്. പെൺകുട്ടി മാത്രമായിരുന്നു സംഭവം നടന്ന സമയം വീട്ടിലുണ്ടായിരുന്നതെന്ന് മാതാവ് പറഞ്ഞു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് ചുരുളഴിയുന്നത്. രണ്ട് കുട്ടികളും ഉത്തർപ്രദേശിൽ മുത്തശ്ശനും മുത്തശ്ശിയോടൊപ്പമാണ് താമസിച്ചിരുന്നത്. വേനലവധിയ്ക്ക് ബല്ലാബ്‌ഗറിലുള്ള മാതാപിതാക്കളുടെ അടുത്തെത്തിയതായിരുന്നു ഇവർ. മാതാപിതാക്കൾക്ക് സഹോദരനെയാണ് കൂടുതൽ ഇഷ്‌ടമെന്ന് പെൺകുട്ടി വിശ്വസിച്ചിരുന്നതായി പൊലീസ് പറയുന്നു.
മാതാപിതാക്കൾ മകന് മൊബൈൽ ഫോൺ വാങ്ങി നൽകിയിട്ടുണ്ട്. ചൊവ്വാഴ്‌ച മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയം ഫോണിൽ കളിക്കുകയായിരുന്നു പന്ത്രണ്ടുകാരൻ. ഇതിനിടെ ഫോൺ കുറച്ചുനേരത്തേയ്ക്ക് തരുമോയെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. എന്നാൽ സഹോദരൻ ഇതിന് വിസമ്മതിച്ചതിൽ പ്രകോപിതയായ പെൺകുട്ടി പന്ത്രണ്ടുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |