SignIn
Kerala Kaumudi Online
Saturday, 20 April 2024 8.51 AM IST

കണ്ണൂരിൽ ട്രെയിൻ തീവച്ചതും ദുരൂഹം, എരിഞ്ഞത് എലത്തൂർ സംഭവത്തിലെ ട്രെയിൻ

train

ബംഗാൾ സ്വദേശിയെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു

കണ്ണൂർ: എലത്തൂർ ട്രെയിൻ തീവയ്പിന്റെ ഞെട്ടൽ മാറുംമുമ്പ് കണ്ണൂർ- ആലപ്പുഴ എക്‌സിക്യുട്ടീവ് എക്സ്‌‌പ്രസ് ബോഗി വീണ്ടും കത്തിച്ചതിൽ അട്ടിമറി സംശയിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. എലത്തൂർ കേസ് അന്വേഷിക്കുന്ന എൻ.ഐ.എയും ആ നിലയ്ക്കാണ് നീങ്ങുന്നത്. ബുധനാഴ്ച രാത്രി ഒരു മണിക്കുശേഷമാണ് സംഭവം നടന്നത്.

സംഭവസ്ഥലം പരിശോധിച്ച എൻ.ഐ.എ സംഘം പൊലീസിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. റോ, എ.ടി.എസ്, ഐ.ബി ഉഗ്യോഗസ്ഥരും പരിശോധന നടത്തി.

യാത്ര കഴിഞ്ഞ് ട്രെയിൻ കണ്ണൂർ സ്റ്റേഷൻ യാർഡിൽ നിറുത്തിയിട്ടിരിക്കെയാണ് തീവച്ചത്. ഒരു ബോഗി പൂർണമായി കത്തിനശിച്ചു.

ബംഗാൾ സ്വദേശിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. നേരത്തെ ട്രെയിനിന് സമീപം ചവർ കൂട്ടിയിട്ട് കത്തിച്ചതിനും കസ്റ്റഡിയിലായത് ഇയാളാണെന്ന് തൊട്ടടുത്തുള്ള ബി.പി.സി.എല്ലിലെ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. അന്ന് മാനസിക പ്രശ്നമുണ്ടെന്നു പറഞ്ഞ് വിട്ടയയ്ക്കുകയായിരുന്നു. ബുധനാഴ്ച രാത്രി വൈകിയും ഇയാൾ കണ്ണൂർ റെയിൽവേസ്റ്റേഷൻ പരിസരത്തുണ്ടായിരുന്നു. സ്ഥിരമായി ഇവിടെ കാണാറുണ്ടെന്നാണ് സാക്ഷി മൊഴി. രാത്രി ഒരു മണിയോടെ ഒരാൾ ട്രെയിനിനടുത്തേക്ക് പോകുന്നതിന്റെ ദൃശ്യം ബി.പി.സി.എല്ലിന്റെ സി.സി.ടിവിയിൽ നിന്നാണ് ലഭിച്ചത്. ഇതാണ് ബംഗാൾ സ്വദേശിയെ പിടികൂടാൻ സഹായമായത്.

ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും ബോഗി പരിശോധിച്ചു. അക്രമി ട്രെയിനിനകത്ത് കയറിയതിന്റെ സൂചന ലഭിച്ചു. വിൻഡോ ഗ്ലാസ് ഇടിച്ചുപൊളിച്ച നിലയിലാണ്. ടോയ്‌ലെറ്റിന്റെ ഗ്ളാസാണ് തകർത്തത്. ക്ളോസറ്റിൽ കല്ലും കണ്ടെത്തി. ഫോറൻസിക് പ്രാഥമിക പരിശോധനയിൽ ബോഗിയിൽ ഇന്ധനാവശിഷ്ടം കണ്ടെത്താനായില്ല. സാമ്പിൾ പരിശോധിക്കും.

തീ കണ്ടത് പോർട്ടർ

എട്ടാം യാർഡിൽ നിറുത്തിയിട്ട 19 കോച്ചുകളുള്ള ട്രെയിനിന്റെ പതിനേഴാമത്തെ ജനറൽ കോച്ചിലാണ് തീവച്ചത്. പോർട്ട‌ർ ജോർജാണ് രാത്രി ഒന്നേകാലോടെ ട്രെയിനിൽ നിന്ന് പുക ഉയരുന്നത് കണ്ട് റെയിൽവേ ജീവനക്കാരെ വിവരമറിയിച്ചത്. സ്റ്റേഷൻ സൂപ്രണ്ട് എ.മനോജ് ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചതിനു പിന്നാലെ മൂന്ന് യൂണിറ്റെത്തി ഒരു മണിക്കൂറിലേറെ പണിപ്പെട്ടാണ് തീ അണച്ചത്. മറ്റു കോച്ചുകളെ വേർപെടുത്തി തീ പടരുന്നതൊഴിവാക്കി. ആലപ്പുഴ നിന്നു രാത്രി 11.30ന് കണ്ണൂരിൽ സർവ്വീസ് അവസാനിപ്പിച്ച ശേഷം യാർഡിലേക്ക് മാറ്റിയതാണ്. ശുചീകരണം കഴിഞ്ഞ് ജീവനക്കാർ വാതിലുകൾ ഭദ്രമായി അടച്ചിരുന്നു.

പൊലീസിനെ കുഴക്കി പ്രതി

സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാറിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾ ചോദ്യംചെയ്തിട്ടും പ്രതി കുറ്റം സമ്മതിച്ചിട്ടില്ല. അജ്ഞാത കേന്ദ്രത്തിൽ ഹിന്ദിപരിഭാഷകന്റെ സാന്നിദ്ധ്യത്തിലാണ് ചോദ്യംചെയ്യൽ. മുൻപ് ചപ്പുചവറുകൾ കത്തിച്ചത് താനാണെന്നും അല്ലെന്നും മാറ്റിപ്പറയുന്നു. ട്രെയിൻ തീവച്ചതും താനാണെന്ന് ഇടയ്ക്ക് സമ്മതിക്കും. അടുത്ത നിമിഷം മലക്കം മറിയും.

ഉത്തരം കിട്ടേണ്ടത്

1. ഏപ്രിൽ രണ്ടിനാണ് കോഴിക്കോട് എലത്തൂരിൽ ഷാരുഖ് സെയ്ഫി ട്രെയിനിന് തീയിട്ടത്. രണ്ടു മാസം തികയുന്നതിന്റെ തലേന്ന് അതേ ട്രെയിൻ തെരഞ്ഞുപിടിച്ച് കത്തിച്ചിരിക്കുന്നു

2. പെട്രോൾ പോലുള്ള ഇന്ധനം ഉപയോഗിച്ചാലേ ബോഗി ഒന്നാകെ പെട്ടെന്ന് തീഗോളമാകൂ. ഇതിന്റെ അംശം ഇന്നലെ കിട്ടാത്തത് മൂന്ന് ഫയർ യൂണിറ്റ് തീയണയ്ക്കാൻ വെള്ളം ചീറ്റിയിതിനാൽ ആയിക്കൂടേ

3. ഏലത്തൂരിൽ ട്രെയിൻ കത്തിച്ചതിനു സമീപം ഹിന്ദുസ്ഥാൻ പെട്രോളിയം എണ്ണ സംഭരണശാല. കണ്ണൂരിൽ ഭാരത് പെട്രോളിയത്തിന്റേത്. വൻ തീപിടത്തവും അക്രമികൾ ലക്ഷ്യം വച്ചിരുന്നോ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FIRE ON TRAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.