ന്യൂഡൽഹി: ഡൽഹിയിലെ തിരക്കേറിയ തെരുവിൽ 16കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ആൺസുഹൃത്തിന്റെ പൊലീസ് കസ്റ്റഡി ശനിയാഴ്‌ച വരെ നീട്ടി. അന്വേഷണസംഘത്തിന്റെ ആവശ്യത്തെ തുടർന്ന് ഡൽഹിയിലെ രോഹിണി കോടതിയുടേതാണ് നടപടി. 22 തവണ കുത്തിയും സ്ലാബിന്റെ കഷ്ണംകൊണ്ട് തലതകർത്തുമാണ് 16കാരിയെ കൊലപ്പെടുത്തിയത്. സുരക്ഷാകാരണങ്ങളാൽ ഇന്നലെ പുലർച്ചെ മജിസ്ട്രേട്ടിന്റെ വീട്ടിൽ പ്രതിയായ സാഹിലിനെ ഹാജരാക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെടുത്തിട്ടില്ല. കത്തി ഉപേക്ഷിച്ച സ്ഥലത്തെ കുറിച്ച് അടക്കം പ്രതി അടിക്കടി മൊഴി മാറ്രുന്നത് അന്വേഷണസംഘത്തെ കുഴയ്‌ക്കുന്നുണ്ട്.
സംഭവം നടന്ന ഡൽഹി രോഹിണിയിലെ ഷാഹ്ബാദ് ഡയറി മേഖലയിൽ തുടങ്ങി പ്രതിയെ അറസ്റ്റ് ചെയ്‌ത ഉത്തർപ്രദേശിലെ ബുലന്ദ്ഷെഹർ വരെയുളള പ്രതിയുടെ യാത്രയെ കുറിച്ച് വിശദമായി അന്വേഷിക്കാനാണ് പൊലീസ് ശ്രമം. പ്രതിയെ ബുലന്ദ്ഷെഹറിലേക്ക് കൊണ്ടുപോകാനും പൊലീസിന് പദ്ധതിയുണ്ട്. സാഹിൽ ലഹരിക്ക് അടിമയായിരുന്നുവെന്നാണ് സൂചന. ഞായറാഴ്‌ച രാത്രി 8.45നായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭവം. 34 ഗുരുതര പരിക്കുകളാണ് മൃതദേഹത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |