ഇംഫാൽ: നാല് ദിവസത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മണിപ്പൂർ സന്ദർശനം പൂർത്തിയായി. സംസ്ഥാനത്ത് ഉടൻ സമാധാനം പുനഃസ്ഥാപിക്കാനുള്ള ആശയ വിനിമയത്തിന് തന്റെ സന്ദർശനമധ്യേ തുടക്കമായതായി അമിത്ഷാ പറഞ്ഞു. സുരക്ഷ സേനകളുടെ ആയുധങ്ങൾ മോഷ്ടിച്ചവർ ഉടൻതന്നെ അവ അധികൃതരെ തിരിച്ചേൽപ്പിക്കണമെന്നും അല്ലാത്തപക്ഷം കർശന നടപടി നേരിടേണ്ടിവരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നറിയിപ്പ് നൽകി. മണിപ്പുർ സന്ദർശനത്തിനിടെ 11 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി സംസാരിച്ചത്. കൂടാതെ വിവിധ സംഘടനകളുമായും സുരക്ഷാസേനാംഗങ്ങളുമായും ചർച്ച നടത്തി. സംഘർഷം നടന്ന വിവിധ പ്രദേശങ്ങളും ആഭ്യന്തരമന്ത്രി സന്ദർശിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് കേന്ദ്രവും സംസ്ഥാന സർക്കാരും അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരവും ഒരു അംഗത്തിന് ജോലിയും നൽകുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.
വഴങ്ങാതെ കുക്കി വിഭാഗം
മുഖ്യമന്ത്രി ബിരേൻ സിംഗിനെ മാറ്റാതെ കലാപം അവസാനിക്കില്ലെന്ന് മെയ്തി കുക്കിവിഭാഗം നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചു. മെയ്തി കുക്കി വിഭാഗങ്ങളെ നേരിട്ട് കണ്ട് സമാധാനം നിലനിർത്തണമെന്ന് അമിത് ഷായുടെ അഭ്യർത്ഥന അവർ നിരസിച്ചു. തങ്ങളെ തീവ്രവാദികളായി മുദ്രകുത്തി വെടിവച്ച് കൊല്ലാൻ നിർദ്ദേശം നൽകിയെന്നാണു കുക്കികൾ മുഖ്യമന്ത്രിക്കെതിരെ ഉന്നയിക്കുന്നത്. ബിരേൻ സിംഗിന്റെ നടപടികളിൽ പ്രതിഷേധിച്ച് നാല് എം.എൽ.എമാർ ഇതിനോടകം രാജി വച്ചിട്ടുണ്ട്. എല്ലാവരും ഭരണപക്ഷത്തുള്ളവരാണ്. എൺപതിലേറെപ്പേരാണ് ഇതിനോടകം കലാപത്തിൽ മരിച്ചത്.
ഒളിമ്പിക് മെഡലുകൾ തിരികെ നൽകുമെന്ന്
ആഭ്യന്തര കലാപം തടഞ്ഞില്ലെങ്കിൽ ഒളിമ്പിക് മെഡലുകൾ തിരിച്ച് നൽകുമെന്ന് മുന്നറിയിപ്പ് നൽകി ഒളിമ്പിക്സ് താരം മീര ബായ് ചാനു അടക്കം 11 കായിക താരങ്ങൾ രംഗത്തെത്തി. ഇവരെ പിന്തിരിപ്പിക്കാൻ കേന്ദ്രം ശ്രമിക്കുകയാണ്.
പുനരധിവാസത്തിന് പ്രത്യേക പാക്കേജ്
കലാപത്തിൽ പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനായി 20 ഡോക്ടർമാർ അടങ്ങിയ എട്ട് സംഘത്തെ കേന്ദ്രസർക്കാർ നിയോഗിച്ചു. ഇതിൽ അഞ്ച് സംഘങ്ങൾ സംസ്ഥാനത്ത് എത്തി. മൂന്നു സംഘങ്ങൾ വരുംദിവസങ്ങളിൽ എത്തും. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനുള്ള സൗകര്യങ്ങൾ ചെയ്യും. പരീക്ഷകളും ക്ലാസുകളും ഓൺലൈൻ വഴി നടത്തും. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയുടെയും ജോയിന്റ് ഡയറക്ടറുടെയും നേതൃത്വത്തിൽ ഉന്നത സംഘത്തെ നിയോഗിച്ചു. ഇവർ മണിപ്പൂരിൽ ക്യാമ്പ് ചെയ്ത് ആവശ്യ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |