അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം, അത്യന്താധുനിക സൗകര്യങ്ങൾ,1.32 ലക്ഷത്തോളം കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി.... വിശേഷണങ്ങൾ ഒരുപാട് തള്ളിമറിക്കുന്നുണ്ടായിരുന്നു ബി.സി.സി.ഐ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തെക്കുറിച്ച്. കൂടുതൽ കാണികളെ ഉൾക്കൊള്ളുന്നതുകൊണ്ടുതന്നെ യാണ് ഐ.പി.എൽ ഉദ്ഘാടനവും ഫൈനലും നടത്താൻ നരേന്ദ്ര മോദി സ്‌റ്റേഡിയത്തെ ബി.സി.സി.ഐ തിരഞ്ഞെടുത്തതും. എന്നാൽ കനത്ത മഴിയിൽ മുങ്ങിയ ഐ.പി.എൽ ഫൈനൽ സ്റ്റേഡിയത്തിന് പുറംമോടി മാത്രമേയുള്ളൂ എന്ന സത്യമാണ് വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്.
മഴയ്ക്ക് ശേഷം ഗ്രൗണ്ടുണക്കാൻ അധികൃതർ കാട്ടിക്കൂട്ടിയ കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മഴയിൽ കുതിർന്ന പിച്ചുണക്കാനായി ഗ്രൗണ്ട് സ്റ്റാഫ് കഷ്ടപ്പെട്ടു. അത്യാധുനിക സൗകര്യങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന സ്റ്റേഡിയത്തിൽ പിച്ചുണക്കാനായി സ്റ്റാഫ് ഉപയോഗിച്ചത് സാധാരണ സ്‌പോഞ്ചാണ് സ്‌പോഞ്ചുകൊണ്ട് വെള്ളം വലിച്ചെടുത്ത് പെയിന്റ് ബക്കറ്റിൽ അത് ശേഖരിച്ച് പുറത്തുകൊണ്ടുപോയി ഒഴിക്കുന്ന സ്റ്റാഫിന്റെ വീഡിയോ ചുരുങ്ങിയ നിമിഷംകൊണ്ട് വൈറലായി.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് സംഘടനയായിട്ടും ബി.സി.സി.ഐയ്ക്ക് ഗ്രൗണ്ട് ഉണക്കാനുള്ള ഒരു യന്ത്രവുമില്ലെന്നുള്ളത് നാണക്കേടാണെന്ന് പലരും അഭിപ്രായപ്പെട്ടു. അത്യാധുനിക യന്ത്രങ്ങൾ ഇല്ലാത്തതിനെത്തുടർന്നാണ് മത്സരം രണ്ട് മണിക്കൂറിലധികം വൈകിയതും ഓവർ വെട്ടിച്ചുരുക്കിയതും. അരമണിക്കൂർ മാത്രമാണ് മഴ പെയ്തത്. പക്ഷേ പിച്ചിലെ ഈർപ്പം കളയാൻ സ്റ്റാഫ് രണ്ട് മണിക്കൂറോളം നന്നായി അധ്വാനിക്കേണ്ടിവന്നു. മേയ് 28 ന് മഴ പെയ്തിറങ്ങിയപ്പോൾ സ്റ്റേഡിയത്തിൽ പലയിടത്തും ചോർച്ചയുണ്ടായി. ആരാധകർ ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |