SignIn
Kerala Kaumudi Online
Thursday, 25 April 2024 11.23 AM IST

കുഷ്തിക്കാരുടെ നേതാജി, എതിർവായില്ലാത്ത അധികാരി

brij

ന്യൂഡൽഹി: ഗുസ്തി എന്ന് ഉത്തരേന്ത്യക്കാർ പറയില്ല, അവർക്ക് കുഷ്തിയാണ്.മൽപ്പിടുത്തത്തിന്റെ കളിയായ കുഷ്തിയിൽ മുടിചൂടാമന്നനായി വാഴുന്ന നേതാജിയാണ് ലൈംഗികാരോപണ വിധേയനായ ബ്രിജ്ഭൂഷൺ. നേതാജി എന്ന വിളിപ്പേരിൽ എല്ലാമുണ്ട്. ആര് എവിടെ ഗുസ്തി പി‌ടിക്കണമെന്ന് നേതാജി തീരുമാനിക്കും. ഒളിമ്പിക്സിൽ മെഡൽ നേടിയ താരമായാലും നേതാജിയുടെ കാലിൽ വീണ് നമസ്കരിച്ചില്ലെങ്കിൽ പിന്നെ ഗോദയിലിറങ്ങേണ്ടിവരില്ല.

മത്സരവേദികൾക്ക് സമീപം സിംഹാസനം പോലെയുള്ള കസേരയിൽ തലേക്കെട്ടും സിൽക്ക്ജൂബയുമായി ഇരിക്കുന്ന ബ്രിജ്ഭൂഷൺ സ്ഥിരം കാഴ്ചയാണ്. മെഡൽ നേടുന്നവർ നേരേവന്ന് നേതാജിയുടെ കാലിൽ വീഴണം. ഗുസകതിയെക്കുറിച്ചോ അതിന്റെ സാങ്കേതികകാര്യങ്ങളെക്കുറിച്ചോ പത്രക്കാർ ചോദിച്ചാൽ ഹിന്ദി ഗാനങ്ങളാവും മറുപടി.സാങ്കേതിക കാര്യങ്ങൾ നോക്കാൻ അറിയാവുന്ന ആൾക്കാരെ വച്ചിട്ടുണ്ട്, ഞാനിങ്ങനെ ആളായി ഇരുന്നാൽ പോരേയെന്നാവും മറുപടി.

മറ്റൊരു കായിക ഫെഡറേഷന്റെ പ്രസിഡന്റിനുമില്ലാത്ത പവർ ബ്രിജ്ഭൂഷന് സ്വന്തമായതിന് കാരണം രാഷ്ട്രീയം തന്നെ. ഉത്തർപ്രദേശിലെ ബി.ജെ.പിയുടെ ഏറ്റവും ശക്തനായ നേതാക്കളിൽ ഒരാളാണ് ബ്രിജ്ഭൂഷൺ ശരൺ സിംഗ്. ഒരു പക്ഷേ യോഗിക്ക് പിന്നിൽ സംസ്ഥാന പാർട്ടിയിലെ രണ്ടാം സ്ഥാനത്തിന് അർഹൻ. 66 കാരനായ ഇദ്ദേഹം 2011 മുതൽ ഗുസ്‌തി ഫെഡറേഷൻ അമരത്തുണ്ട്. 2019 ൽ മൂന്നാം തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

1980കളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം 1988ൽ ബി.ജെ.പിയിൽ ചേർന്നു. ബാബറി മസ്‌ജിദ് വിഷയം ഉയർന്ന സമയത്ത് പ്രക്ഷോഭങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ബ്രിജ്ഭൂഷൺ പിന്നീട് ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രതിയുമായി. 2008 ജൂലായിൽ സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വീണ്ടും ബി.ജെ.പിയിലേക്ക്. ആറ് തവണ എം.പിയായി. നിലവിൽ ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽ നിന്നുള്ള ലോക്‌സഭാംഗമാണ്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോടികൾ ആസ്തിയുള്ള ബ്രിജ്ഭൂഷൺ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണിക്കൂറിന് 85,000 രൂപ നിരക്കിൽ ഹെലികോപ്ടർ വാടകയ്‌ക്കെടുത്തിരുന്നു. പിന്നീട് ഹെലികോപ്ടർ സ്വന്തമായി വാങ്ങുകയും ചെയ്തു. 2021ൽ ഷഹീദ് ഗൺപത് റായ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിനിടെ ഒരു ഗുസ്തിക്കാരനെ തല്ലിയത് വിവാദമായിരുന്നു.

യു.പിയിലെ ആറിലധികം ലോക്സഭാമണ്ഡലങ്ങളിൽ നിർണായക സ്വാധീനം ചെലുത്താൻ ബ്രിജ്ഭൂഷണിന് കഴിയും എന്നതാണ് ബി.ജെ.പിയെ കടുത്ത നടപടികളിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. നടപടിയെടുത്താൽ പാർട്ടി മാറാൻ ബ്രിജ്ഭൂഷൺ മടിക്കില്ലെന്ന ഭയവുമുണ്ട്. ഒറ്റയ്ക്ക് നിന്നാലും വിജയം നേടാനുള്ള സ്വാധീനമുള്ളയാളാണ്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തെ പിണക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം മടിക്കുന്നു.

അതേസമയം ആറ് തവണ എം.പിയായ തനിക്ക് കേന്ദ്രമന്ത്രിയാകാൻ യോഗ്യതയുണ്ടെന്ന് ബ്രിജ്ഭൂഷൺ കരുതിയിരുന്നു. കായികമന്ത്രിതന്നെയാകാൻ ശ്രമങ്ങളും തുടങ്ങിയിരുന്നു. അതിന് തടയിടാൻ പാർട്ടിയിലെ ചില നേതാക്കൾ ശ്രമിച്ചതായും അതിന്റെ ഫലമായാണ് കായികതാരങ്ങളുടെ പരാതികൾ ഉയർന്നുവന്നതെന്നും ശ്രുതിയുണ്ട്. അതേസമയം ഒരു പ്രമുഖ മരുന്നുകമ്പനിയുടെ ഒൗഷധങ്ങൾ ഗുസ്തിതാരങ്ങൾ ഉപയോഗിക്കേണ്ടെന്ന് ബ്രിജ്ഭൂഷൺ നിലപാടെടുത്തതിനെത്തുടർന്നുള്ള ശത്രുതയും പരാതികൾക്ക് പിന്നിലുണ്ടെന്ന് സൂചനകളുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BRIJBHUSHAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.