ന്യൂഡൽഹി: പോരാട്ടം തുടരുന്ന ഗുസ്‌തി താരങ്ങൾ പരാജയപ്പെടില്ലെന്നും, തുടർസമരപരിപാടികൾ ഇന്ന് ഹരിയാനയിലെ കുരുക്ഷേത്രയിൽ ചേരുന്ന കർഷക മഹാപഞ്ചായത്തിൽ തീരുമാനിക്കുമെന്നും കർഷക നേതാക്കൾ. രാഷ്ട്രപതിക്കും, കേന്ദ്രസർക്കാരിനും നിവേദനം സമർപ്പിക്കും. ഇന്നലെ ഉത്തർപ്രദേശ് മുസാഫർനഗറിലെ സോറം ഗ്രാമത്തിൽ ഖാപ് പഞ്ചായത്ത് ചേർന്ന് വിഷയം ചർച്ച ചെയ്‌തിരുന്നു. ഇതിന് ശേഷമാണ് കർഷക നേതാക്കളുടെ പ്രതികരണം. മെഡലുകൾ ഗംഗാനദിയിൽ ഒഴുക്കാനുളള നീക്കത്തിൽ നിന്ന് താരങ്ങളെ പിന്തിരിപ്പിച്ച നരേഷ് ടിക്കായത്ത് അടക്കം കർഷക നേതാക്കൾ ഖാപ് പഞ്ചായത്തിൽ പങ്കെടുത്തു. പ്രശ്‌നപരിഹാരത്തിന് അഞ്ച് ദിവസത്തെ സമയമാണ് മേയ് 30ന് താരങ്ങളോട് കർഷക നേതാക്കൾ ചോദിച്ചത്. ഗുസ്‌തി ഫെഡറേഷൻ ഒഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ അഞ്ചുദിവസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ ഹരിദ്വാറിലേക്ക് വീണ്ടുമെത്തുമെന്നാണ് താരങ്ങളുടെ നിലപാട്. കർഷക പ്രതിഷേധങ്ങൾ കണക്കിലെടത്ത് ഡൽഹിയിലെ അതിർത്തികളിൽ അടക്കം സുരക്ഷാസന്നാഹം വർദ്ധിപ്പിച്ചു.
ബ്രിജ് ഭൂഷണെ ഉടൻ അറസ്റ്റ് ചെയ്യണം; ജന്തർ മന്ദർ തുറന്നുകൊടുക്കണമെന്ന് രാഷ്ട്രപതിക്ക് നിവേദനം
ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ച് സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ ഹരിയാനയിലും, പഞ്ചാബിലും അടക്കം രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ബ്രിജ് ഭൂഷണെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. താരങ്ങൾക്ക് സമരം തുടരാൻ ജന്തർ മന്ദർ തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനവും അയച്ചു.
വലിയ തീരുമാനത്തിലേക്ക് പോകേണ്ടി വരും: രാകേഷ് ടിക്കായത്ത്
ബ്രിജ് ഭൂഷണെതിരെ നടപടിയുണ്ടായില്ലെങ്കിൽ ഖാപ് പഞ്ചായത്തിന് വലിയ തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. രാജ്യത്തിന്റെ സമരമാണ. ത്രിവർണ പതാകയാണ് അതിന്റെ നിറം. ബ്രിജ് ഭൂഷൺ മാർച്ച് നടത്തട്ടെയെന്ന് പറഞ്ഞ രാകേഷ് ടിക്കായത്ത്, യാത്ര നടത്താൻ കർഷകർക്ക് ട്രാക്‌ടറുകൾ ഉണ്ടെന്നും വ്യക്തമാക്കി.
അനുഭാവപൂർവമായ സമീപനമെന്ന് കേന്ദ്രം വീണ്ടും
ഗുസ്‌തി താരങ്ങളുടെ വിഷയം അനുഭാവപൂർവമായാണ് പരിഗണിക്കുന്നതെന്ന് ആവർത്തിച്ച് കേന്ദ്ര നിയമ മന്ത്രി അനുരാഗ് താക്കൂർ. താരങ്ങളുടെ ആവശ്യപ്രകാരം, അവർ ഉയർത്തുന്ന ആരോപണങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു. സമിതിയുടെ അന്വേഷണം തുടരുകയാണ്. ഡൽഹി പൊലീസും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തുകയാണെന്ന് അനുരാഗ് താക്കൂർ പറഞ്ഞു.
മെഴുകുതിരി തെളിച്ച് മമത
ഗുസ്‌തി താരങ്ങൾക്ക് നീതി കിട്ടും വരെ താൻ പോരാടുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിൽ മെഴുകുതിരി തെളിച്ച് പ്രകടനം നടത്തിയ ശേഷമാണ് പ്രതികരണം. ബുധനാഴ്‌ച മമത പദയാത്ര നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |