തിരുവനന്തപുരം : സംസ്ഥാനത്ത് അവയവദാനം ഏകോപിപ്പിക്കുന്ന കേരള ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനേസേഷനിൽ (കെ.സോട്ടോ) അവയവത്തിനായി രജിസ്റ്റർ ചെയ്യുന്നതിന് ഫീസ് ഏർപ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 2013ലെ നിയമ വിരുദ്ധ ഉത്തരവ് റദ്ദാക്കി .കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നാണിത്.
അതേസമയം, കഴിഞ്ഞ 10 വർഷമായി ഈ ഇനത്തിൽ പിരിച്ചെടുത്ത രണ്ട് കോടി രൂപ തിരികെ നൽകുന്നതിൽ വ്യക്തത വന്നിട്ടില്ല. ഈ പണം വിവിധ ആവശ്യങ്ങൾക്കായി ചെലവഴിച്ചു. രജിസ്റ്റർ ചെയ്തവർ പണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചാൽ സർക്കാർ പ്രതിരോധത്തിലാകും. പണം തിരികെ നൽകുന്നത് സംബന്ധിച്ച് ഉന്നതലത്തിൽ ആലോചന തുടങ്ങിയെന്നാണ് വിവരം.
5000 രൂപ വരെയാണ് രജിസ്ട്രേഷൻ ഫീസായി ഈടാക്കിയിരുന്നത്. ഇത് 2014ലെ നിയമത്തിന് വിരുദ്ധമായതിനാൽ റദ്ദാക്കണമെന്ന് ദേശീയ അവയവദാന ഏജൻസിയായ നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനേസേഷൻ (നോട്ടോ) ആവശ്യപ്പെട്ടിരുന്നു. രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കണമെന്ന കേരള ലിവർ ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള സംഘടനകളുടെ ആവശ്യം കെ സോട്ടോ അംഗീകരിച്ചിരുന്നില്ല. അവയവമാറ്റ ശസ്ത്രക്രിയകൾക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ മെഡിക്കൽ കോളേജ് ആശുപത്രികൾക്ക് വേണ്ടി സംസ്ഥാന സർക്കാർ നൽകുന്ന വിഹിതത്തിന് പുറമേ നോട്ടോയും പണം നൽകാറുണ്ട്. അവയവമാറ്റ ശസ്ത്രക്രിയ്ക്ക് വിധേയമാകുന്നവർ ചെലവിനുള്ള പണം സ്വന്തമായി കണ്ടെത്തുകയാണ്. ഈ സാഹചര്യത്തിൽ രജിസ്ട്രേഷൻ ഫീസിന്റെ ആവശ്യമില്ല.
2013മുതൽ ഇതുവരെ വരെ 1035 ശസ്ത്രക്രിയകളാണ് നടത്തിയത്. രജിസ്റ്റർ ചെയ്തത് 7500 പേരിലധികം
പേർ.ഇതിൽ പലരും അവയവത്തിനായി കാത്തിരുന്ന് മരണപ്പെട്ടു.എല്ലാവരും പണം നൽകി രജിസ്റ്റർ ചെയ്യേണ്ട സ്ഥിതിയായിരുന്നു.
ഈടാക്കിയ ഫീസ്
#വൃക്ക- 2000 രൂപ
#ഹൃദയം, കരൾ, പാൻക്രിയാസ്, ശ്വാസകോശം, കൈകൾ ,മൾട്ടി ഓർഗൻ (ഒന്നിലധികം അവയവങ്ങൾ ആവശ്യമുള്ളവർ) -5000 രൂപ
കസ്റ്റഡിയിൽ ആരോഗ്യപരിശോധന,
അന്തിമ പ്രോട്ടോക്കോൾ ഒരാഴ്ചയ്ക്കകം
തിരുവനന്തപുരം: കസ്റ്റഡിയിലുള്ളവരെ ആരോഗ്യപരിശോധനയ്ക്കെത്തിക്കുമ്പോഴും മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കുമ്പോഴുമുള്ളപ്രോട്ടോക്കോൾ സംബന്ധിച്ച് ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ആഭ്യന്തര വകുപ്പ് യോഗത്തിൽ ധാരണ. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് യോഗം വിളിച്ചത്. പ്രതികളുടെ ആരോഗ്യ പരിശോധനകൾക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നത് വിരളമായതിനാൽ ഇക്കാര്യത്തിൽ തങ്ങളെ പൂർണ്ണമായി ഒഴിവാക്കണമെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. എന്നാൽ, കസ്റ്റഡിയിലുള്ളവരുടെ വൈദ്യപരിശോധനയിൽ നിന്ന് സ്വകാര്യ ആശുപത്രികളെ ഒഴിവാക്കാനാകില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ആവശ്യമായ നടപടികളുണ്ടാകണമെന്ന് ഐ.എം.എ, കെ.ജി.എം.ഒ പ്രതിനിധികൾ ആവശ്യപ്പെട്ടു. പൊലീസ് കസ്റ്റഡിയിലെ പീഡനങ്ങൾ വൈദ്യപരിശോധനയിലൂടെ കണ്ടെത്തുന്നതിന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കമ്മിഷൻ ശുപാർശ ചെയ്ത് സർക്കാർ അംഗീകരിച്ച മാനദണ്ഡങ്ങൾ പ്രകാരം വൈദ്യ പരിശോധന നടത്താൻ ഡോക്ടർമാർക്ക് സുരക്ഷ നൽകണമെന്ന് ഇക്കാര്യത്തിൽ നേരത്തെ കോടതിയെ സമീപിച്ച ഡോ. കെ. പ്രതിഭ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |