സ്കൂൾ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം
തിരുവനന്തപുരം: നല്ലത് തിരിച്ചറിയാനും ഒപ്പം ചേരാനും വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിയടക്കമുള്ള തിന്മകളെ ജീവിതത്തിൽ നിന്നൊഴിവാക്കി സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വളരാൻ വിദ്യാർത്ഥികൾക്കു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം മലയിൻകീഴ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യങ്ങളൊരുക്കി പൊതുവിദ്യാഭ്യാസമേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാർ ചെയ്യുന്നത്. 2016ൽ 5 ലക്ഷത്തോളം കുട്ടികൾ കൊഴിഞ്ഞുപോയിരുന്നു. എന്നാൽ, ഏഴുവർഷത്തിനിടെ പത്ത് ലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാലയത്തിലേക്ക് കൂടുതലായി വന്നു. വിദ്യാലയങ്ങൾ നേരിട്ടിരുന്ന പല പ്രതിസന്ധികളും ഇപ്പോൾ ഇല്ലാതായി. പാഠപുസ്തകങ്ങളുടെ ഫോട്ടോകോപ്പിയെടുത്ത് പഠിക്കേണ്ട കാലം മാറി. ഇന്ന് സ്കൂൾ തുറക്കുന്നതിനു മുമ്പ് തന്നെ പാഠപുസ്തകങ്ങളും യൂണിഫോമും കുട്ടികൾക്ക് നൽകി. പഠനത്തിനുള്ള എല്ലാവിധ സൗകര്യങ്ങളും സ്കൂളുകളിൽ സജ്ജമാണ്.
കുഞ്ഞുങ്ങളുടെ പ്രവേശനോത്സവമെന്ന നിലയ്ക്ക് നാടാകെ ഉത്സവാന്തരീക്ഷത്തിലാണ്. നാടിന്റെ ഭാവിയെ അപകടത്തിൽ പെടുത്താൻ ഉദ്ദേശിക്കുന്നവർ ലക്ഷ്യമിടുന്നത് ഭാവി തലമുറയായ കുഞ്ഞുങ്ങളെയാണ്. മനുഷ്യന്റെ ഏറ്റവും വലിയ സവിശേഷതയാണ് മനുഷ്യത്വം. ലഹരിക്കടിമയായാൽ അത് ഇല്ലാതാകും. കുട്ടികൾ ലഹരിയുടെ വഴിയിലേക്ക് തിരിയുന്നതിൽ കരുതലും ജാഗ്രതയും വേണം. വിദ്യാർത്ഥികളുടെ പൊതുവളർച്ചയിൽ അദ്ധ്യാപകർ പങ്കുവഹിക്കുകയും വേണം. യഥാർത്ഥ വസ്തുത കുട്ടികളിലെത്തിക്കുകയെന്നത് അദ്ധ്യാപകരുടെ ചുമതലയാണ്. പുസ്തകപ്പുഴുക്കളാകാതെ വ്യക്തമായ സാമൂഹ്യ വീക്ഷണം ലഭ്യമാകുന്ന വിധത്തിൽ അവരെ വളർത്തിയെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നവാഗതർക്കുള്ള സമ്മാന വിതരണവും മന്ദിരോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. അക്കാഡമിക് കലണ്ടർ മന്ത്രി ആന്റണി രാജുവും കുട്ടിക്കൂട്ടം കൈപ്പുസ്തകം മന്ത്രി ജി.ആർ. അനിലും പ്രകാശനം ചെയ്തു. ഐ.ബി.സതീഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്, വിളപ്പിൽ രാധാകൃഷ്ണൻ, എസ്. ചന്ദ്രൻനായർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |