തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി ട്രെയിനിൽ തീയിടുന്ന സംഭവമുണ്ടാകുന്നത് ജനങ്ങളിൽ അരക്ഷിതത്വമുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താലേഖകരോട് പറഞ്ഞു. സുരക്ഷാസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാർ ഗൗരവമായി ഇടപെടണം. ആദ്യ സംഭവത്തിൽ പൊലീസിൽ നിന്ന് ഗുരുതരമായ അനാസ്ഥയാണുണ്ടായത്. പരിക്കേറ്റ പ്രതി കണ്ണൂർ റെയിൽവേസ്റ്റേഷനിലിറങ്ങി മറ്റൊരു ട്രെയിനിൽ കയറിപ്പോയിട്ടും പൊലീസ് അറിഞ്ഞില്ല. കേന്ദ്ര ഏജൻസികൾ പിടി കൂടിയ പ്രതിയെ കേരളത്തിലേക്കെത്തിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റി. സംഭവത്തെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണം.
മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ തീപിടിത്തത്തിൽ രേഖകളൊന്നും കത്തിനശിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി എന്തടിസ്ഥാനത്തിലാണ് പറയുന്നത്? സംഭവത്തിൽ അന്വേഷണം നടക്കുന്നതേയുള്ളൂ. അന്വേഷണ റിപ്പോർട്ട് വരുന്നതിന് മുമ്പ് മന്ത്രി അങ്ങനെ പറഞ്ഞാൽ മനഃപൂർവ്വമുണ്ടാക്കിയ തീപിടിത്തമാണെന്ന് കരുതേണ്ടി വരും. സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുകയാണ്. ബ്ലീച്ചിംഗ് പൗഡറിൽ നിന്ന് തീപിടിത്തമുണ്ടായെന്നാണ് ആദ്യം പറഞ്ഞത്. പരിശോധനാ ഫലം അങ്ങനെയല്ല. ആരോഗ്യ വകുപ്പിലെ ക്രമക്കേടുകളെ മൂടി വയ്ക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. കൊള്ളക്കാരെ രക്ഷിക്കാനിറങ്ങിയാൽ മന്ത്രിയും അതിന് കൂട്ടുനിൽക്കുകയാണെന്ന് പറയേണ്ടിവരുമെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |