തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ ഓൺലൈനാക്കുന്നത് പഠിക്കാൻ നിയോഗിച്ച സമിതിയുടെ കാലാവധി രണ്ടുമാസം കൂടി നീട്ടി. എൻട്രൻസ് കമ്മിഷണറുടെ അഭ്യർത്ഥനയെത്തുടർന്നാണിത്. ജോയിന്റ് ഡയറക്ടർ (കമ്പ്യൂട്ടർ) തസ്തിക ഒഴിഞ്ഞുകിടന്നതിനാൽ സമിതിയുടെ പ്രവർത്തനം തുടങ്ങാനായില്ലെന്ന് എൻട്രൻസ് കമ്മിഷണർ സർക്കാരിനെ അറിയിച്ചിരുന്നു. എൻട്രൻസ് കമ്മിഷണറേറ്റിലെ അക്കാഡമിക്, കമ്പ്യൂട്ടർ ജോയിന്റ് കമ്മിഷണർമാർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് ജോയിന്റ് കമ്മിഷണർ എന്നിവരടങ്ങിയതാണ് സമിതി.
എൻട്രൻസ് പരീക്ഷകളിലൂടെ പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം നേടുന്ന കുട്ടികളുടെ സാമ്പത്തിക, വിദ്യാഭ്യാസ പശ്ചാത്തലമാണ് സമിതി പഠിക്കുന്നത്. പാവപ്പെട്ടവരിൽ നിന്ന് എത്രപേർ യോഗ്യരാവുന്നെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. എ.പി.എൽ, ബി.പി.എൽ വിഭാഗങ്ങളിൽ നിന്ന് പ്രവേശനം നേടുന്നവർ, സ്റ്റേറ്റ് സിലബസ്, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സിലബസുകളിൽ നിന്ന് പ്രവേശനം ലഭിക്കുന്നവർ എന്നിങ്ങനെ വേർതിരിച്ചാണ് കണക്കെടുപ്പ്. ഗ്രാമ, നഗര വിഭാഗം, എ.പി.എൽ, ബി.പി.എൽ വിഭാഗം എന്നിങ്ങനെ പ്രവേശനം നേടുന്നവരുടെ കണക്ക് ശേഖരിച്ച് പഠിക്കണമെന്ന് എൻട്രൻസ് കമ്മിഷണർ സർക്കാരിന് ശുപാർശ നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |