ആലപ്പുഴ : മഴ വിട്ടുനിന്ന അന്തരീക്ഷത്തിൽ, ചിരിച്ചും ചിണുങ്ങിയുമെത്തിയ കുരുന്നുകൾക്ക് അക്ഷരലോകത്തേക്ക് സ്വീകരണമൊരുക്കി ജനപ്രതിനിധികളും അദ്ധ്യാപകരും. സ്‌കൂൾ കവാടത്തിൽ ബാൻഡ് മേളവും മധുരപലഹാരങ്ങളുമൊരുക്കിയാണ് കുരുന്നുകളെ വരവേറ്റത്.
ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം ചേർത്തല ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം വിശേഷങ്ങൾ തിരക്കിയും തമാശകൾ പങ്കുവച്ചും മന്ത്രി കുട്ടികൾക്കൊപ്പം ഏറെനേരം ചിലവഴിച്ചു. കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനായി വിത്ത് വിതച്ച് പ്രവേശനോത്സവം ആഘോഷമാക്കുകയും ചെയ്തു. മന്ത്രി നൽകിയ നെൽവിത്ത് വിതച്ചിട്ടാണ് ഒന്നാം ക്ളാസുകാർ സ്കൂളിൽ പ്രവേശിച്ചത്.
വിളവെടുത്ത ശേഷം അരി എന്തുചെയ്യുമെന്ന് മന്ത്രി ചോദിച്ചപ്പോൾ, പായസമുണ്ടാക്കുമെന്ന് കുരുന്നുകളുടെ മറുപടിയെത്തി. കുട്ടികൾ വിതച്ച അരികൊണ്ട് അവർക്ക് പായസം ഉണ്ടാക്കി കൊടുക്കണമെന്ന് മന്ത്രി അദ്ധ്യാപകരോട് നിർദ്ദേശിച്ചു.
കളക്ടർ ഹരിത വി.കുമാറിന്റെ പാട്ടും പ്രവേശനോത്സവത്തിന് കൊഴുപ്പ് കൂട്ടി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. നടൻ മുഹമ്മ പ്രസാദ് മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി.പ്രിയ, ജില്ല പഞ്ചായത്തംഗം വി.ഉത്തമൻ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, പഞ്ചായത്തംഗം എ.പുഷ്പവല്ലി, ഡി.ഐ.ഇ.ടി പ്രിൻസിപ്പൽ ഡോ. കെ.ജെ.ബിന്ദു, എസ്.എസ്.കെ ജില്ല കോ-ഓർഡിനേറ്റർ ഡി.എം.രജനീഷ്, കൈറ്റ് ജില്ല കോ-ഓഡിനേറ്റർ സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഉപജില്ല,സ്‌കൂൾ തലങ്ങളിലും പ്രവേശനോത്സവങ്ങൾ നടന്നു. പഞ്ചായത്ത് തലത്തിൽ പ്രസിഡന്റുമാരും നഗരസഭകളിൽ ചെയർമാൻമാരുമാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |