തൃശൂർ: പ്രാരാബ്ധങ്ങളുടെയും പ്രതിസന്ധികളുടെയും 25 വർഷങ്ങൾക്കു ശേഷം കാലിൽ വീണ്ടും ചിലങ്ക കെട്ടിയപ്പോൾ അതിജീവനത്തിന്റെ കരുത്തുണ്ടായിരുന്നു പ്രീതയ്ക്ക്. ജനനത്തിലേ കാലുകൾക്ക് പിള്ളവാതം ബാധിച്ച് ഇഴഞ്ഞുനീങ്ങിയ ബാല്യം. അന്നേ ജീവനായിരുന്നു, മോഹമായിരുന്നു നൃത്തം.
കാലുകൾക്ക് ബലം വച്ച് തുടങ്ങിയപ്പോൾ നാലാം ക്ലാസ് മുതൽ കലാമന്ദിരം ജനാർദ്ദനന്റെ കീഴിൽ നൃത്തം അഭ്യസിച്ചു. 15 വർഷത്തോളം പഠനത്തോടൊപ്പം നൃത്തവും തുടർന്നു. വിവാഹശേഷം അപ്രതീക്ഷിതമായ പ്രയാസങ്ങൾ കാരണം 1998ൽ നൃത്തപഠനം നിറുത്തേണ്ടി വന്നു.
ദാമ്പത്യം തുടങ്ങി നാല് വർഷത്തിനുള്ളിലായിരുന്നു സിവിൽ എൻജിനിയറായിരുന്ന ഭർത്താവ് ജയചന്ദ്രൻ വാഹനാപകടത്തിൽ മരിച്ചത്. അന്നേരം, രണ്ടാമത്തെ മകൾക്ക് ഒരു വയസ് തികഞ്ഞിട്ടില്ല. രണ്ട് പെൺകുട്ടികൾ, ഒറ്റപ്പെടൽ, പ്രാരാബ്ധങ്ങൾ... പ്രയാസങ്ങളുടെ പെരുമഴക്കാലം തോർന്നപ്പോഴേക്കും കാൽനൂറ്റാണ്ട് കടന്നു. ഹിന്ദിയിൽ ബിരുദപഠനം പൂർത്തിയാക്കി കുടുംബശ്രീയിൽ എ.ഡി.എസ് സെക്രട്ടറിയും സി.ഡി.എസ് വൈസ് ചെയർപേഴ്സണുമായ പ്രീത, മദ്ധ്യപ്രദേശിൽ നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ സീനിയർ മെന്ററാണ്. എൻ.ആർ.ഒയുടെ ആദ്യ ബാച്ചിലേ പ്രീതയെ തെരഞ്ഞെടുത്തിരുന്നു. ജോലിക്കിടയിലും മനസിൽ നിന്നും മാഞ്ഞുപോകാതിരുന്ന നൃത്തലോകത്തേക്ക് തിരിച്ചു വരണമെന്ന ആഗ്രഹമുണ്ടായിരുന്നു.
നർത്തകി വിസ്മിത മനോഷിന്റെ ശിക്ഷണത്തിൽ നൃത്തം പഠിച്ചാണ് ഗുരുവായൂർ ക്ഷേത്രത്തിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കഴിഞ്ഞദിവസം മോഹിനിയാട്ടം അവതരിപ്പിച്ചത്.
15 സംസ്ഥാനങ്ങൾ താണ്ടി...
11 വർഷമായി 15 സംസ്ഥാനങ്ങളിൽ കുടുംബശ്രീ ട്രെയിനറായി ജോലി ചെയ്ത ജീവിതാനുഭവങ്ങളായിരുന്നു പ്രീതയുടെ ഉൾക്കരുത്ത്. സംരംഭകർക്കിടയിൽ സ്നേഹത്തിന്റെ മുദ്രകൾ ചാർത്തി കുടുംബശ്രീയുടെ മികച്ച ജീവനക്കാരിയായി. മക്കളുടെ പഠനം, സ്വന്തമായൊരു വീട്, കുടുംബത്തിന്റെ സംരക്ഷണം എല്ലാം സഫലമാക്കി. ചൂലിശ്ശേരിയിൽ സ്വന്തം സ്ഥലം വാങ്ങി. മൂത്ത മകൾ കൃഷ്ണപ്രിയ ബിരുദപഠനം പൂർത്തിയാക്കി എയർഹോസ്റ്റസായി. ഇളയവൾ ഹരിപ്രിയ ബി.ടെക് വിദ്യാർത്ഥിനിയും.
നർത്തകിയാകണമെന്ന് വലിയ മോഹമായിരുന്നു. മോഹിനിയാട്ടവും ഭരതനാട്യവും പഠിച്ചു. ഒടുവിൽ, വീണ്ടും തിരിച്ചുവരാനായതിൽ സന്തോഷം.
- പ്രീത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |