അഹമ്മദാബാദ്: നന്നായി വസ്ത്രം ധരിച്ചതിന് താഴ്ന്ന ജാതിക്കാരനെ മർദ്ദിച്ചവശനാക്കി. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് ഒരുകൂട്ടം സവർണരുടെ നേതൃത്വത്തിൽ കൊടുംക്രൂരത അരങ്ങേറിയത്. മകനെ രക്ഷിക്കാനെത്തിയ അമ്മയ്ക്കും മർദ്ദനമേറ്റു. ഇനിയും ഇത്തരത്തിൽ വസ്ത്രംധരിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.
ജിഗർ ഷെഖാലിയ എന്ന യുവാവ് രാവിലെ വൃത്തിയുള്ള വസ്ത്രവും സൺഗ്ളാസും ധരിച്ച് വീട്ടിന് മുന്നിൽ നിന്നതാണ് പ്രകോപനത്തിന് കാരണം. രാത്രി യുവാവ് ക്ഷേത്രത്തിന് സമീപത്ത് നിൽക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. വടികളും ആയുധങ്ങളുമായി എത്തിയ അക്രമികൾ എന്തിനാണ് നന്നായി വസ്ത്രംധരിച്ചതെന്നും സൺഗ്ളാസ് ധരിച്ചതെന്നും ചോദിച്ചു. തുടർന്നായിരുന്നു മർദ്ദനം. അടിയേറ്റ് വീണ യുവാവിനെ വഴിച്ചിഴയ്ക്കുകയും ചെയ്തു. ഇതുകണ്ട് മകനെ രക്ഷിക്കാനെത്തിയ അമ്മയെയും സംഘം മർദ്ദിച്ചു. ഇനിയും ഇത്തരത്തിൽ വസ്ത്രംധരിച്ചാൽ രണ്ടുപേരെയും കൊല്ലുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു. പരിക്കേറ്റ യുവാവും അമ്മയും ആശുപത്രിയിൽ ചികിത്സയിലാണ്.
പരാതിയെത്തുടർന്ന് കേസെടുത്തെങ്കിലും ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. ഏഴുപേരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |