കൃഷി എന്നുപറയുമ്പോൾ എല്ലാവരുടെയും മനസിൽ നെല്ലും വാഴയും പച്ചക്കറിയുമൊക്കെയാണ്. മാറിച്ചിന്തിക്കാൻ ആരും തയ്യാറാകുന്നില്ലെന്നാണ് വാസ്തവം. പന്നിയും ആനയുമൊക്കെ പാരമ്പര്യ കൃഷിക്ക് കനത്ത ആഘാതം ഉണ്ടാക്കുന്ന ഈ സമയത്ത് അല്പമൊന്ന് മാറിച്ചിന്തിച്ചാൽ മെച്ചപ്പെട്ട വരുമാനം നേടാനാവും. മാറിച്ചിന്തിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഒരിമാണ് ചന്ദനം. നടുമ്പോഴുള്ള മുടക്കുമുതൽ അല്ലാതെ അധികം ചെലവോ ഇടവിട്ടുള്ള പരിചരണമോ വേണ്ട എന്നതാണ് ഈ കൃഷിയുടെ മേന്മ.
വിലകേട്ട് ഞെട്ടുമെങ്കിലും...
ചന്ദനത്തിന്റെയും ചന്ദന തൈലത്തിന്റെയും വിലകേട്ട് എല്ലാവരും ഞെട്ടുമെങ്കിലും അതിനെ കൃഷിവിളയാക്കാമോ എന്ന് ചിന്തിച്ചവർ വളരെ കുറവാണ്. സർക്കാരിന്റെ മരം എന്ന ലേബലുള്ളതാണ് പലരെയും പിന്തിരിപ്പിക്കുന്നത്. മരത്തിന്റെ എല്ലാഭാഗങ്ങളും ഉപയോഗ യോഗ്യമാണ് എന്നതാണ് ചന്ദനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കേരളത്തിന്റെ കാലാവസ്ഥയിൽ ഇത് വളരെ എളുപ്പത്തിൽ വളരുകയും ചെയ്യും. നട്ട് പതിനഞ്ചുവർഷം കഴിഞ്ഞാൽ മരം മുറിച്ചെടുക്കാം. 10 - 15 മീറ്റര്‍ വരെ നീളവും ഒന്ന് മുതല്‍ 2.5 മീറ്റര്‍ വരെ ചുറ്റളവും ചന്ദനമരത്തിന് ഉണ്ടാകാറുണ്ട്. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു ശരാശരി ചന്ദനമരത്തിന് 100 കിലോ ഗ്രാം തൂക്കം വരും. അതില്‍ കാതല്‍ മാത്രം 20 കിലോയോളം വരും.ഇതിനാണ് വില കിട്ടുന്നതും.
കൃഷി
എളുപ്പത്തിൽ എവിടെയും കൃഷിചെയ്യാം. വിത്ത് മുളപ്പിച്ചാണ് തൈകൾ ഉണ്ടാക്കുന്നത്. പരാദസസ്യമാണ് ചന്ദനം എന്നതിനാൽ തൈ നടുമ്പോൾ ഒരു ആതിഥേയ സസ്യത്തിന്റെ ആവശ്യമുണ്ടെന്ന കാര്യം മറക്കരുത്. കണിക്കൊന്ന, മഞ്ഞക്കൊന്ന, ആര്യവേപ്പ് തുടങ്ങിയ സസ്യങ്ങളാണ് ആതിഥേയ സസ്യങ്ങളായി ഉപയോഗിക്കുന്നത്. നന്നായി ഉഴുതുമറിച്ച് കളകൾ നീക്കംചെയ്ത സ്ഥലത്തുവേണം തൈകൾ നടാൻ. വെള്ളം കെട്ടിനിൽക്കാതിരിക്കാനും ശ്രദ്ധിക്കണം. നാം നടുന്ന ചന്ദന മരത്തിന്റെയും ഉടമ സർക്കാരാണ് എന്നതിനാൽ കൃഷി തുടങ്ങുന്നതിനുമുമ്പ് വനംവകുപ്പിനെ അറിയിച്ച് രജിസ്റ്റർചെയ്യേണ്ടതുണ്ട്. കൃഷി ചെയ്യുന്നതിനോ, തൈകള്‍ നടുന്നതിനോ ലൈസന്‍സിന്റെ ആവശ്യമില്ല.
മരം പാകമാകുമ്പോൾ ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവർക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ അവ മുറിച്ചെടുക്കാം. കൃഷിക്കാർക്ക് ലാഭകരമായ ഒരു ഏകീകരിച്ച വിലയായിരിക്കും സർക്കാർ തടി എടുക്കുന്നത്. അതിനാൽ വില്പന ഒരിക്കലും കീറാമുട്ടിയാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |