കൊച്ചി: അട്ടപ്പാടി മധുവധക്കേസിൽ പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ കുറഞ്ഞുവെന്നാരോപിച്ച് സർക്കാർ നൽകിയ അപ്പീലുൾപ്പെടെയുള്ളവ ഡിവിഷൻ ബെഞ്ചിലേക്ക് മാറ്റാൻ ഹൈക്കോടതി സിംഗിൾബെഞ്ച് രജിസ്ട്രിക്ക് നിർദ്ദേശം നൽകി. കൊലക്കേസുകളിൽ അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചിന്റെ നിർദ്ദേശം. അപ്പീൽ അടുത്ത ചൊവ്വാഴ്‌ച പരിഗണിക്കും.
2018 ഫെബ്രുവരി 22 നാണ് മോഷണക്കുറ്റം ആരോപിച്ചുള്ള മർദ്ദനത്തെത്തുടർന്ന് അട്ടപ്പാടിയിൽ മധു കൊല്ലപ്പെട്ടത്. കേസിൽ വിചാരണ പൂർത്തിയാക്കിയ എസ്.സി - എസ്. ടി കേസുകളുടെ പ്രത്യേക കോടതി കൊലക്കുറ്റം ഒഴിവാക്കി മന:പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി. എസ്.സി, എസ്.ടി വിഭാഗങ്ങൾക്കു നേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ഒഴിവാക്കി. കേസിലെ ഒന്നാം പ്രതി ഹുസൈനുൾപ്പെടെ 13 പ്രതികൾക്ക് ഏഴു വർഷം തടവും പിഴയും 16 -ാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. നാലാം പ്രതി അനീഷ്, 11 -ാം പ്രതി അബ്ദുൾ കരിം എന്നിവരെ വെറുതേ വിടുകയും ചെയ്തു. ഇതിനെതിരെ സർക്കാരും ശിക്ഷാ വിധിക്കെതിരെ ഹുസൈൻ ഉൾപ്പെടെയുള്ള പ്രതികളും അപ്പീലുകൾ നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |