കൊച്ചി: ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ആട് ആന്റണി, ജയിൽ അധികൃതരുടെ അനാസ്ഥയെത്തുടർന്ന് 70 ശതമാനം കാഴ്‌ച നഷ്ടമായെന്നു വ്യക്തമാക്കി ഹൈക്കോടതി അഭിഭാഷകൻ അഡ്വ. തുഷാർ നിർമ്മൽ സാരഥിക്ക് കത്തയച്ചു. തുടർന്ന് ആട് ആന്റണിയുടെ വക്കാലത്ത് ഒപ്പിട്ടു വാങ്ങാൻ ജയിലിലെത്തിയെങ്കിലും അധികൃതർ സമ്മതിച്ചില്ലെന്നാരോപിച്ച് അഡ്വ. തുഷാർ ജയിൽ ഡി.ജി.പിക്ക് പരാതി നൽകി.
2012 ൽ കൊല്ലം പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മണിയൻപിള്ളയെ കുത്തിക്കൊന്ന കേസിൽ ആട് ആന്റണിക്ക് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. 2017ൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയവേ ഇടതു കണ്ണിനും 2020 ൽ വിയ്യൂർ ജയിലിൽ കഴിയവേ വലതുകണ്ണിനും അസുഖം ബാധിച്ചെന്നും കാഴ്ച നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും കത്തിൽ പറയുന്നു. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ കാഴ്ച പൂർണമായും നഷ്ടമാകും. പൊലീസുകാരനെ കൊന്ന പ്രതിക്ക് ചികിത്സ വേണ്ടെന്ന് പറഞ്ഞ് ജയിൽ അധികൃതർ ചികിത്സ നിഷേധിക്കുകയാണ്. കത്തുകിട്ടിയതിനെത്തുടർന്ന് വക്കാലത്ത് ഒപ്പിടീക്കാൻ ജയിലിലെത്തിയെങ്കിലും അധികൃതർ അനുവദിച്ചില്ലെന്നാണ് അഡ്വ. തുഷാറിന്റെ പരാതി. ജയിൽ ഡി.ജി.പി നടപടി സ്വീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും തുഷാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |