ന്യൂഡൽഹി: ഇന്ത്യൻ ആകാശത്ത് പറന്നുയരാൻ ഒരുങ്ങി പുതിയ എയർലൈൻ ഫ്ലൈ 91. തൃശൂർ സ്വദേശി മനോജ് ചാക്കോ ഉൾപ്പെടുന്ന മുൻനിര വ്യോമയാന വിദഗ്ധർ നിയന്ത്രിക്കുന്ന ഫ്ലൈ 91 ന്റെ ലോഗോയും ടാഗ്ലൈനും പുറത്തിറക്കി. ‘അതിരുകളില്ലാത്ത ഭാരതം’ (ഭാരത് അൺബൗണ്ട് ) എന്ന ടാഗ് ലൈനോടുകൂടിയാണ് കമ്പനി ലോഗോ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയുടെ ടെലിഫോൺ കോഡ് സൂചിപ്പിച്ചുകൊണ്ടാണ് 91 എന്ന് പേരിൽ ചേർത്തത്.
പറക്കുന്ന ചിത്രശലഭം
വർണാഭമായ ലോഗോയിൽ പറക്കുന്ന ചിത്രശലഭത്തെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഇന്ത്യയുടെ വിസ്മയിപ്പിക്കുന്ന സൗന്ദര്യത്തിന്റെയും ഊർജ്ജസ്വലമായ വൈവിധ്യത്തിന്റെയും പ്രതീകമാണെന്ന് കമ്പനി വ്യക്തമാക്കുന്നു. ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങൾ, അഭിലാഷങ്ങൾ, സാഹസികത എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് ഫ്ലൈ 91 എയർലൈൻ. ഞങ്ങളുടെ ചിറകുകൾ നിങ്ങളെ സ്വപ്നങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു എന്നും കമ്പനി വെബ്സൈറ്റിൽ സൂചിപ്പിക്കുന്നു.
അപേക്ഷ ക്ഷണിച്ചു
കൂടാതെ പൈലറ്റുമാർ, ക്യാബിൻ ക്രൂ, എൻജിനീയറിംഗ്, എയർപോർട്ട് ഓപ്പറേഷൻസ് അല്ലെങ്കിൽ കോർപ്പറേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യവും വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തു.
ഒക്ടോബറിൽ ടേക്ക് ഓഫ്
ഫെയർഫാക്സ് ഇന്ത്യയുടെ മുൻ മേധാവി ഹർഷ രാഘവൻ, കിംഗ്ഫിഷർ എയർലൈൻസിന്റെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മനോജ് ചാക്കോ എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ. ഒക്ടോബർ-ഡിസംബർ പാദത്തിൽ ടേക്ക് ഓഫ് ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. ഗോവയിലെ മനോഹർ ഇന്റർനാഷണൽ വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും എയർലൈൻസ് പ്രവർത്തിക്കുക. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഈ വർഷമാദ്യം കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.. ഡി.ജി.സി.എയിൽ നിന്നും എയർ ഓപറേറ്റേഴ്സ് പെർമിറ്റ് (എ.ഒ.പി) നേടാൻ ശ്രമിക്കുകയാണ് ഇപ്പോൾ കമ്പനി.
ഉഡാൻ സർവീസ്
പ്രദേശിക കാരിയറായിട്ടായിരിക്കും തുടക്കം. കുറഞ്ഞ ചെലവിൽ ഇന്ത്യയിലെ ചെറുപട്ടണങ്ങൾ കോർത്തിണക്കി സർവീസ് നടത്തുന്ന ഉഡാൻ പദ്ധതിയുടെ ഭാഗമാകാനാണ് ഫ്ലൈ 91ന്റെ ലക്ഷ്യം. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിലെ ചെറു വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സർവീസാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഹൂബ്ലി, നാസിക്, ബെൽഗാം, ഷിർദ്ദി, മൈസൂർ, കോലാപൂർ, ഷോലാപൂർ തുടങ്ങിയ എയർപോർട്ടുകൾ ഇതിലുൾപ്പെടും. വൈകാതെ കേരളത്തിലേക്കും സർവീസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ട്. അയൽ സംസ്ഥാനങ്ങളിലെ രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലാകും ആദ്യ ഘട്ടത്തിൽ സർവീസ്.
അഞ്ച് വർഷംകൊണ്ട് 40 വിമാനങ്ങൾ
ഫ്ലൈ 91 പ്രവർത്തനം ആരംഭിക്കുന്നത് 200 കോടി രൂപ പ്രാഥമിക മൂലധനത്തോടെയാണ്. 70 യാത്രക്കാരെ വഹിക്കുന്ന എ.ടി.ആർ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. ആദ്യവർഷം ആറ് വിമാനങ്ങൾ പാട്ടത്തിനെടുത്ത് സർവീസ് നടത്താനാണ് പ്ലാൻ. രണ്ടാംവർഷം ഇത് 12 വിമാനങ്ങളായി ഉയർത്തും. അഞ്ചുവർഷത്തിനകം 40 വിമാനങ്ങൾ പറത്താനാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |