തിരുവനന്തപുരം: അമേരിക്കയിലെ ലോക കേരളസഭയ്ക്കായി സംഘാടക സമിതി പ്രാദേശികമായി നടത്തുന്ന പണപ്പിരിവിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു.നോർക്ക മുൻകൈയെടുത്ത് നടത്തുന്ന ചടങ്ങിൽ മുഖ്യമന്ത്രി അടക്കമുള്ള വി.ഐ.പികൾക്കൊപ്പം ഇരിക്കാൻ 82 ലക്ഷം രൂപ ആവശ്യപ്പെട്ട് പിരിവ് നടത്തുന്നതിലെ അനൗചിത്യവും, പരിഹാസ്യതയും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ കടന്നാക്രമണം. അതേസമയം, വിവാദങ്ങളെ അവഗണിക്കാനാണ് സർക്കാരന്റെ ശ്രമം.
സമ്മേളനം നടത്താനുള്ള പണപ്പിരിവ് പ്രാദേശികമായി നടത്തുന്നത് അമേരിക്കയിലെ രീതിയാണെന്നാണ് നോർക്കയുടെയും സർക്കാരിന്റെയും നിലപാട്. ഇതിനായി ഇറക്കിയ കൂപ്പണുകൾ വിവാദമായ സ്ഥിതിക്ക്, പണപ്പിരിവ് സൂക്ഷ്മതയോടെ നത്താനും സാമ്പത്തിക സുതാര്യത ഉറപ്പാക്കാനും നോർക്ക അമേരിക്കയിലെ സംഘാടക സമിതിയോട് നിർദ്ദേശിച്ചതായറിയുന്നു. മുഖ്യമന്ത്രിയും സംഘവും പുറപ്പെടുന്നതിന് മുമ്പ് അവിടെയെത്തുന്ന ലോക കേരളസഭ സെക്രട്ടേറിയറ്റ് ഡയറക്ടർ കെ. വാസുകി
സംഘാടക സമിതിയുടെ ഒരുക്കങ്ങൾ നിരീക്ഷിക്കും. ആക്ഷേപങ്ങളൊഴിവാക്കാനുള്ള മുൻകരുതലുകൾ ഉറപ്പാക്കും. സംസ്ഥാന ഖജനാവിൽ നിന്ന് പണച്ചെലവില്ലാത്ത പരിപാടിയെച്ചൊല്ലി വിവാദം അനാവശ്യമാണെന്നാണ് സർക്കാരിന്റെയും സി.പി.എമ്മിന്റെയും വാദം. പ്രതിപക്ഷം അനാവശ്യ വിവാദമുയർത്തി പ്രവാസികളെ അപമാനിക്കുകയാണെന്ന് സി.പി.എം ആരോപിക്കുന്നു.
സമ്മേളന നടത്തിപ്പിൽ സുതാര്യത ഉറപ്പ് വരുത്തുമെന്നും സാമ്പത്തിക ഉറവിടം ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്നും ഇന്നലെ അമേരിക്കയിലെ സംഘാടകസമിതി കേരളത്തിൽ നിന്നുള്ള ദൃശ്യമാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഭാരിച്ച ചെലവാണ് സമ്മേളനത്തിന് പ്രതീക്ഷിക്കുന്നതെന്നും, കേരള സർക്കാരിൽ നിന്ന് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും സംഘാടകസമിതി ഭാരവാഹിയായ കെ.ജി. മന്മഥൻ നായർ പറഞ്ഞു.
ചെലവ് അഞ്ചരക്കോടി
ജൂൺ 9 മുതൽ 11 വരെ ന്യൂയോർക്കിൽ നടക്കുന്ന സമ്മേളനത്തിന് അഞ്ചര കോടിയോളമാണ് ചെലവ് കണക്കാക്കുന്നത്. ടൈം സ്ക്വയറിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി രണ്ട് മണിക്കൂർ സംസാരിക്കും. ഇതിന് മാത്രം രണ്ട് കോടിയോളം രൂപയുടെ ചെലവ് സംഘാടകർ പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രി കെ.എൻ. ബാലഗോപാൽ, സ്പീക്കർ എ.എൻ. ഷംസീർ എന്നിവരുമുണ്ട്. നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത് കൊളശ്ശേരി എന്നിവർ ഒമ്പത് ദിവസം അവിടെയുണ്ടാകും. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യാത്രാച്ചെലവ് വഹിക്കുന്നത് സർക്കാരാണ്.
പിണറായി പ്രാഞ്ചിയേട്ടനെന്ന് കെ.സുധാകരൻ
ആഡംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രതീകമായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. അതിനാലാണ് അമേരിക്കയിൽ അദ്ദേഹത്തോടൊപ്പമിരിക്കാൻ രണ്ടു കോടിയിലധികം രൂപ ഈടാക്കുന്നത്. കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇങ്ങനെയൊരു സാഹചര്യം അനുവദിച്ചിട്ടില്ല. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മടിയിൽവരെ സാധാരക്കാരായ ആളുകൾ കയറിയിരുന്ന ചരിത്രമാണുള്ളത്. അടിസ്ഥാനവർഗത്തിന്റെ നേതാവെന്ന് അവകാശപ്പെടുന്ന പിണറായി , ഉമ്മൻ ചാണ്ടിയെ കണ്ടുപഠിക്കണം.
പ്രവാസികളോട് അങ്ങേയറ്റം ആദരവുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്. എന്നാൽ, പ്രവാസികളിലെ ഏതാനും സമ്പന്നന്മാർ പിണറായി ഭക്തിമൂത്ത് കാട്ടിക്കൂട്ടുന്ന പേക്കൂത്തകളോടാണ് എതിർപ്പുള്ളത്.
പണപ്പിരിവ് ആദ്യമായല്ലെന്ന് എ.കെ.ബാലൻ
അമേരിക്കയിലെ ലോക കേരളസഭയ്ക്ക് അവിടെ കൂപ്പൺ വച്ച് പണം പിരിക്കുന്നത് ദുബായിലും ലണ്ടനിലും നേരത്തേ ചെയ്തതിന് സമാനമാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലൻ പറഞ്ഞു. പണം പിരിക്കുന്നത് മന്ത്രിയല്ലല്ലോ. സ്പോൺസറല്ലേ. അത് ദുരുപയോഗം നടത്തുമോയെന്നതാണ് പ്രശ്നം. അതിന് ഓഡിറ്റിംഗുണ്ടാകുമെന്ന് നോർക്ക വൈസ് ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെയെന്തിനാണ് പ്രവാസികളെ സംശയിക്കുന്നത്? കേരളത്തിലെത്ര പരിപാടികൾക്ക് സ്പോൺസർമാരെ വച്ച് പണം പിരിക്കുന്നുണ്ട്?
ഇവിടുന്ന് പണമെടുക്കാനും പറ്റില്ല, അവിടുന്നുള്ളവരുടെ പണം ഉപയോഗിക്കാനും പാടില്ല. ഇതിനെയാണ് പറയുന്നത് പുല്ലൂട്ടിയിൽ കിടക്കുന്ന പട്ടിയെന്ന്. അത് പുല്ലൊട്ട് തിന്നുകയുമില്ല, തിന്നാനാരെയും അനുവദിക്കുകയുമില്ല.
ഭക്ഷണം, താമസം, യാത്ര എന്നീ സൗകര്യങ്ങളൊരുക്കാനാണ് സ്പോൺസർമാർ പണം ഈടാക്കുന്നത്. എന്നിട്ടിപ്പോൾ പറയുന്നു, 82ലക്ഷം കൊടുത്താൽ മുഖ്യമന്ത്രിയുടെ കൂടെയിരിക്കാമെന്ന്. ഇതുപോലുള്ള ശുദ്ധ അസംബന്ധം ആരെങ്കിലും പറയുമോ? കേരളത്തിന്റെ ഖജനാവിന് കേന്ദ്രം ഒന്നും തന്നിട്ടില്ല. കാലിയായ ഖജനാവുള്ള ഒരാൾ അവിടെ പോയിരുന്നാൽ കൂടെയിരിക്കാൻ ആരെങ്കിലും 82ലക്ഷം ചെലവാക്കുമോ?
എൽ.ഡി.എഫിന്റെയും മുഖ്യമന്ത്രിയുടെയും ഇമേജിന്റെ ഗ്രാഫ് വളരെ ഉയരത്തിലാണ്. അത് പ്രതിപക്ഷം വിചാരിച്ചാൽ ഇല്ലാതാക്കാനാവില്ലെന്നും ബാലൻ പറഞ്ഞു.
എന്ത് ഏർപ്പാടെന്ന് ചെന്നിത്തല
അമേരിക്കയിൽ കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണണമെങ്കിൽ പണം കൊടുക്കണമെന്ന് പറയുന്നത് എന്ത് ഏർപ്പാടാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കണമെങ്കിൽ പണം കൊടുക്കണമെന്ന് പറയുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. പൂച്ച പാൽ കുടിക്കുന്നത് പോലെ, ഒന്നുമറിയാത്തത് പോലെയാണ് തട്ടിപ്പും വെട്ടിപ്പും നടത്തുന്നത്. അതിന്റെ പ്രതിഷേധമാണ് എ.കെ. ബാലനുമുള്ളത്. അതാണ് അങ്ങനെയുള്ള പ്രതികരണം.
അമേരിക്കയിലെ ടൈം സ്ക്വയർ ആയിരക്കണക്കിനാളുകൾ വന്നിരിക്കുന്ന സ്ഥലമാണ്. അവിടെ സമ്മേളനം നടത്തുന്നുവെന്ന് പറഞ്ഞാൽ ഒന്നും മനസ്സിലാകുന്നില്ല. സർക്കാരിന്റെ പക്കൽ പണമില്ലാത്തതിനാൽ നാട്ടുകാരുടെ പണം പിരിച്ച് ഇത് നടത്തുന്നത് കൊണ്ടെന്ത് പ്രയോജനം. മുഖ്യമന്ത്രി ഇതിൽ നിന്ന് പിന്മാറണം. സ്പോൺസർഷിപ്പ് അവസാനിപ്പിക്കണം. മുഖ്യമന്ത്രിയറിയാതെ ഇത്തരം പിരിവുകൾ നടക്കില്ല.
ലോക കേരളസഭ കൊണ്ട് കേരളത്തിലെ ജനങ്ങൾക്കോ പ്രവാസികൾക്കോ ഒരു പ്രയോജനവുമുണ്ടായിട്ടില്ല. ഇതൊരു ധൂർത്തും വരേണ്യവർഗത്തിനുള്ള ഏർപ്പാടുമാണെന്ന് മനസ്സിലായപ്പോഴാണ് ഞങ്ങളിത് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ വിദേശപര്യടനം കൊണ്ട് കേരളത്തിന് എന്ത് പ്രയോജനമാണുണ്ടായിട്ടുള്ളത്. അമേരിക്കയിലെ ഇപ്പോഴത്തെ പിരിവ് ആര് പറഞ്ഞിട്ടാണ്.
സ്പോൺസർഷിപ്പെന്ന് പറയുന്നത് ഓമനപ്പേരാണ്. ബക്കറ്റ് പിരിവ് നടത്തി പരിചയമുള്ളവർ അതിന്റെ റിഫൈൻഡ് രൂപമെന്ന നിലയിൽ നടത്തുന്ന പിരിവിനെയാണ് സ്പോൺസർഷിപ്പെന്ന് പറയുന്നത്. ഇങ്ങനെ പണം പിരിച്ച് ധൂർത്തടിക്കാൻ ആരനുവാദം കൊടുത്തു. ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനത്തിരുന്ന് ധാരാളം ധൂർത്ത് നടത്തിയയാളാണ്. നോർക്ക കിട്ടിയപ്പോൾ സ്പോൺസർഷിപ്പിന്റെ പേരിലും പിരിവ് തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |