ന്യൂ ഡൽഹി : ഇന്ത്യൻ ഗുസ്‌തി ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ ജൂൺ ഒൻപതിനകം അറസ്റ്റ് ചെയ്യണമെന്ന് കർഷകരുടെ അന്ത്യശാസനം. ഹരിയാനയിലെ കുരുക്ഷേത്രയിൽ ഖാപ് പഞ്ചായത്ത് ചേർന്നാണ് കേന്ദ്രസർക്കാരിന് അന്ത്യശാസനം നൽകിയത്. ജന്തർ മന്ദറിലെ സമരവുമായി ബന്ധപ്പെട്ട് ഗുസ്‌തി താരങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കണം. നടപടിയുണ്ടായില്ലെങ്കിൽ ഗുസ്‌തി താരങ്ങളെയും കൂട്ടി ജൂൺ ഒൻപതിന് ജന്തർ മന്ദറിൽ എത്തുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് മുന്നറിയിപ്പ് നൽകി. രാജ്യവ്യാപകമായി കർഷക മഹാപഞ്ചായത്തുകളും സംഘടിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അടക്കം സന്ദർശിച്ച് നിവേദനം നൽകും. ഗുസ്‌തി താരങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷ വർദ്ധിപ്പിക്കണമെന്നും കർഷക നേതാക്കൾ ആവശ്യപ്പെട്ടു.
ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ നൂറുകണക്കിന് കർഷകർ കുരുക്ഷേത്രയിലെ മഹാപഞ്ചായത്തിനെത്തിയിരുന്നു. വ്യാഴാഴ്‌ച ഉത്തർപ്രദേശ് മുസാഫർനഗറിലെ സോറം ഗ്രാമത്തിലും ഖാപ് പഞ്ചായത്ത് ചേർന്ന് വിഷയം ചർച്ച ചെയ്‌തിരുന്നു.
#ഡൽഹി പൊലീസിന് നോട്ടീസ്
പ്രായപൂർത്തിയാകാത്ത ഗുസ്‌തി താരത്തെ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവച്ചയാൾക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കാൻ ഡൽഹി വനിത കമ്മിഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ ഡൽഹി പൊലീസിന് നിർദ്ദേശം നൽകി. പെൺകുട്ടിയുടെ ബന്ധുവെന്ന് പറഞ്ഞാണ് പെൺകുട്ടിയുടെ വിവരങ്ങളും, രേഖകളും പുറത്തുവിട്ടത്.
ബ്രിജ് ഭൂഷൺ മോദിയുടെ
കവചത്തിൽ: രാഹുൽ
ബ്രിജ് ഭൂഷൺ പ്രധാനമന്ത്രിയുടെ സുരക്ഷാ കവചത്തിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിനുവേണ്ടി രാജ്യാന്തര മെഡലുകൾ നേടിയ പെൺമക്കൾ തെരുവിൽ നീതിക്കായി പോരാടുകയാണ്. താരങ്ങളുടെ അവസ്ഥയ്‌ക്ക് ഉത്തരവാദി മോദി സർക്കാരാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |