തിരുവനന്തപുരം: സർവകലാശാലാ, കോളേജ് ക്യാമ്പസുകളെ ‘സീറോ വേസ്റ്റ്’ ക്യാമ്പസുകളായി പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി ഡോ. ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1000 വിദ്യാർത്ഥികൾ ചേർന്ന് തിരുവനന്തപുരം നഗരം അന്ന് ശുചീകരിക്കും. അഞ്ചിന് രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മന്ത്രി ബിന്ദു ‘സീറോ വേസ്റ്റ്’ കാമ്പസ് പ്രഖ്യാപനം നിർവഹിക്കും. മന്ത്രി വി. ശിവൻകുട്ടി പങ്കെടുക്കും.
എൻ.സി.സി, എൻ.എസ്.എസ്, കോളേജുകളിലെ മറ്റു ക്ലബ്ബുകൾ എന്നിവയെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. പാളയം യുദ്ധസ്മാരകം, രക്തസാക്ഷി മണ്ഡപം ചത്വരത്തെ പ്ലാസ്റ്റിക് വിമുക്തമാക്കി സൂക്ഷിക്കുന്ന സ്ഥിരം ചുമതല എൻ.സി.സിയും മാനവീയം വീഥിയും അയ്യങ്കാളി ചത്വരവും പ്ലാസ്റ്റിക് വിമുക്തമാക്കി സൂക്ഷിക്കുന്ന സ്ഥിരം ചുമതല എൻ.എസ്.എസും ഏറ്റെടുക്കും. മാലിന്യമുക്ത നവകേരളം കാമ്പെയിനിന്റെ ഭാഗമായാണിത്.
അദ്ധ്യാപക-അനദ്ധ്യാപക-വിദ്യാർത്ഥി പങ്കാളിത്തത്തോടെ ക്യാമ്പസുകളിൽ നിന്ന് മാലിന്യം സമ്പൂർണമായി നീക്കം ചെയ്തുവെന്ന് ഉറപ്പാക്കും. വിദ്യാർത്ഥികളെ തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ അംബാസഡർമാരാക്കും.
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട സ്റ്റാർട്ട്-അപ്പ് തുടങ്ങാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കും. ലാബുകളിലെ രാസമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ സംവിധാനമൊരുക്കും. കോളജുകളിൽ നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനറേറ്ററും സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |