ഭുവനേശ്വർ: കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഒഡീഷ ട്രെയിൻ ദുരന്തം നടന്ന സ്ഥലത്തെത്തി. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും റെയിൽവേ സേഫ്റ്റി കമ്മീഷണറെ വിളിച്ചിട്ടുണ്ടെന്നും അപകടത്തിന്റെ മൂലകാരണം തിരിച്ചറിയാൻ അദ്ദേഹവും അന്വേഷണം നടത്തുമെന്നും അശ്വനി വൈഷ്ണവ് വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിലും പരിക്കേറ്റവരുടെ ചികിത്സയിലുമാണ് ഇപ്പോൾ സർക്കാരിന്റെ മുഴുവൻ ശ്രദ്ധയുമെന്ന് അദ്ദേഹം പറഞ്ഞു.
''മരിച്ചവരുടെ ആത്മാക്കൾക്കും കുടുംബങ്ങൾക്കും വേണ്ടിയാണ് ഞങ്ങളുടെ പ്രാർത്ഥനകൾ. റെയിൽവെ, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, സംസ്ഥാന സർക്കാർ എന്നിവയുടെ സംഘങ്ങൾ ഇന്നലെ രാത്രി മുതൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.''- അശ്വിനി വൈഷ്ണവ് പറഞ്ഞു. തന്റെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഇപ്പോൾ ശ്രദ്ധ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസത്തിലുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തിന്‍റെ കാരണത്തെക്കുറിച്ച് അന്വേഷണത്തിന് ശേഷമേ പറയാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അപകടത്തെ തുടർന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. കേരളത്തിൽ ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സ്പ്രസ് റദ്ദാക്കി. രാജ്യവ്യാപകമായി 39 ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടത്. കേരളത്തിലേക്കുള്ള നാല് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. സിൽച്ചർ-തിരുവനന്തപുരം, ദിബ്രുഗർ-കന്യാകുമാരി, ഷാലിമാർ-തിരുവനന്തപുരം ജൂൺ രണ്ടിന് പുറപ്പെട്ട പറ്റ്ന-എറണാകുളം എക്സ്പ്രസും വഴി തിരിച്ചു വിട്ടുതായി റെയിൽവേ അറിയിച്ചു. കന്യാകുമാരി ദിബ്രുഗർ വിവേക് എക്സ്പ്രസ് റദ്ദാക്കിയിട്ടില്ലെന്നും വഴിതിരിച്ച് വിടുമെന്നും റെയിൽവേ അറിയിച്ചു.
അതിനിടെ, രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫിന്റെ ആറ് സംഘങ്ങൾക്കൂടി എത്തിയിട്ടുണ്ട്. ദുരന്തത്തിൽ മരണം 280 ആയി. രാവിലെയും ട്രെയിനുകൾക്കകത്ത് തെരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി 200 ആംബുലൻസുകൾ കൂടി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. 45 ആരോഗ്യ സംഘങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 50 ഡോക്ടർമാർ കൂടി പരിക്കേറ്റവരെ ചികിത്സിക്കാനെത്തിയിട്ടുണ്ട്. അയൽ സംസ്ഥാനമായ ബംഗാളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകുന്നുണ്ട്. അതിനിടെ, ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിലൊന്ന് സംഭവിച്ചത്. ഒഡീഷയിലെ ബഹനഗറിലാണ് മൂന്ന് ട്രെയിനുകൾ ഉൾപ്പെട്ട അപകടം. ബാലസോർ ജില്ലയിൽ മിനിട്ടുകളുടെ വ്യത്യാസത്തിലായിരുന്നു അപകടങ്ങൾ. ഒരേസമയത്ത് മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെട്ടു. ഷാലിമാർ-ചെന്നൈ കോറമാണ്ഡൽ എക്‌സ്പ്രസ്, യശ്വന്ത്പൂർ-ഹൗറ എക്‌സ്പ്രസ് എന്നീ ട്രെയിനുകൾക്കൊപ്പം ഒരു ചരക്ക് ട്രെയിനും അപകടത്തിൽപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |