പള്ളുരുത്തി: പള്ളുരുത്തിയിൽ ഇറങ്ങിയ ന്യൂജെൻ കള്ളന് സ്വർണവും പണവും ഒന്നും വേണ്ട. പകരം വീട്ട് സാമഗ്രികളും പച്ചക്കറിയുമൊക്കെ കട്ട് കടന്നുകളയുകയാണ്. സമീപ ദിവസങ്ങളിൽ മേഖലയിൽ അത്തരത്തിലെ മോഷണങ്ങൾ പതിവായിക്കഴിഞ്ഞു.
എസ്.ഡി.പി.വൈ റോഡിൽ വെളിയത്ത് പറമ്പ് തിങ്കൾ വീട്ടിൽ താമസിക്കുന്ന കിഷോർ കുമാറിന്റെ വസതിയിൽ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെ കള്ളൻ കയറി. സിറ്റൗട്ടിലെ ടീപോ എടുത്തു. വീടിന്റെ മറ്റൊരു ഭാഗത്ത് വച്ചിരുന്ന പുതിയ സൈക്കിൾ എടുക്കാൻ ശ്രമിച്ചപ്പോൾ ഓട്ടോമാറ്റിക് ലൈറ്റ് പെട്ടെന്ന് തെളിഞ്ഞു. വീട്ടുകാർ എഴുന്നേറ്റെന്നു മനസിലാക്കിയ കള്ളൻ ഞൊടിയിടയിൽ മതിൽ ചാടി രക്ഷപ്പെട്ടു. ഹെൽമെറ്റ് ധരിച്ചാണ് ഇയാൾ എത്തിയത്. കച്ചേരിപ്പടി സി മെറ്റ് കോളേജ് പരിസരത്ത് പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്ക് നടത്തുന്ന പച്ചക്കറിക്കൃഷിത്തോട്ടത്തിലും കഴിഞ്ഞ ദിവസം കള്ളൻ കയറി. വിളവെടുപ്പിന് പാകമായ വാഴക്കുല, കപ്പ, മറ്റു പച്ചക്കറികൾ എന്നിവയെല്ലാം കവർന്നുകടന്നു. 40 ഫീറ്റ് റോഡിൽ താമസിക്കുന്ന രാജുവിന്റെ വീട്ടിൽ നിന്ന് ചൂരൽ കസേര കള്ളൻ എടുത്തു കൊണ്ടുപോയത് മറ്റൊരു സംഭവം. മോഷണം പോയവർ പള്ളുരുത്തി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |