കോവളം: ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ബീച്ചുകളിലൊന്നായ കോവളം ബീച്ചിന്റെയും സമീപ ബീച്ചുകളുടെയും വികസനത്തിനായുള്ള
പദ്ധതിക്ക് ഫെബ്രുവരിയിൽ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചെങ്കിലും പദ്ധതിയിൽ മെല്ലെപ്പോക്ക്. 93 കോടി ചെലവിൽ ആവിഷ്‌കരിച്ച് ഡെവലപ്മെന്റ് ഒഫ് കോവളം ആൻഡ് അഡ്‌ജസന്റ് ബീച്ചസ് പദ്ധതിയിലൂടെ ബീച്ചുകൾ നവീകരിക്കാനും തീരസംരക്ഷണം ഉറപ്പുവരുത്താനുമാണ് ലക്ഷ്യമിട്ടതെങ്കിലും അധികൃതർ പദ്ധതിയിൽ ശ്രദ്ധിക്കുന്നില്ലെന്നാണ് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവരുടെ ആരോപണം.
ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കോവളം ബീച്ചിൽ നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിരുന്നത്. കൊവിഡ് പ്രതിസന്ധിയും കടലേറ്റവും കാരണം പ്രതിസന്ധിയിലായ കോവളത്തിന്റെ സമഗ്ര വികസനപദ്ധതി തയ്യാറാക്കാനായി മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നേതൃത്വത്തിൽ പ്രത്യേക യോഗങ്ങൾ ചേർന്നിരുന്നു. കിഫ്ബി തയ്യാറാക്കി സമർപ്പിച്ച പദ്ധതി നടപ്പാക്കാനുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായി വാപ്‌കോസിനെ ചുമതപ്പെടുത്താനും മന്ത്രിസഭാ യോഗം അനുമതി നൽകി.
സഞ്ചാരികളുടെ
പ്രിയപ്പെട്ട കേന്ദ്രം
------------------------------------
കോവളം ബീച്ച് യഥാർത്ഥത്തിൽ ഹവ്വാ ബീച്ച്, ലൈറ്റ്ഹൗസ് ബീച്ച്, സമുദ്ര ബീച്ച് എന്നീ ബീച്ചുകളുടെ സംയോജനമാണ്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മൂന്ന് ബീച്ചുകളുള്ള കോവളം ആഴം കുറഞ്ഞ വെള്ളവും വേലിയേറ്റ തിരമാലകളും കാരണമാണ് ജനപ്രിയമായത്. കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത് ലക്ഷ്യമിട്ട് രണ്ട് ഘട്ടമായിട്ടാണ് നവീകരണ പ്രവൃത്തികൾ നടപ്പാക്കാൻ തീരുമാനിച്ചത്.
ഹവ്വാബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം, സൈലന്റ് വാലി സൺ ബാത്ത് പാർക്ക് നവീകരണം, കോർപ്പറേഷൻ ഭൂമി വികസനം, കോർപ്പറേഷൻ ഭൂമിയിലേക്കുള്ള യാത്രാസൗകര്യം, ഐ.ബി ബീച്ചിലേക്കുള്ള യാത്രാസൗകര്യ വികസനം, ഐ.ബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും അതിർത്തി നിർണയം, തെങ്ങിൻ തോട്ടഭൂമി ഏറ്റെടുക്കൽ എന്നിവയാണ് ആദ്യഘട്ടത്തിൽ നിശ്ചയിച്ചത്.
ഐ.ബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും കൂടുതൽ വികസനം, തെങ്ങിൻ തോട്ട ഭൂമി വികസനം എന്നിവയാണ് രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി നിശ്ചയിച്ചത്. കോവളം മുതൽ പൊഴിയൂർ വരെയുള്ള 17 കിലോമീറ്റർ നീളമുള്ള കടൽത്തീരം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.
മുമ്പുള്ള പദ്ധതികളും
പൂർത്തിയാക്കിയില്ല
-----------------------------------
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോവളം വികസനത്തിനായി 20 കോടി അനുവദിച്ചെങ്കിലും 9 കോടിയോളം രൂപ സമുദ്രാ ബീച്ച് പാർക്കിനും
നവീകരണത്തിനുമായി ചെലവിട്ടശേഷം മറ്റ് ബീച്ചുകളിലെ വികസന പ്രവർത്തനങ്ങൾ ഉപേക്ഷിക്കുകയായിരുന്നു.
കോവളം മുതൽ പൊഴിയൂർ വരെയുള്ള
ബീച്ചിന്റെ നീളം - 17 കിലോ മീറ്റർ
പദ്ധതിക്കായി അനുവദിച്ചത് - 93 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |