തൃക്കാക്കര: ലോൺ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനംചെയ്ത് എറണാകുളം കളക്ടറേറ്റിലെ ക്ലാസ് ഫോർ ജീവനക്കാരി ഉദ്യോഗസ്ഥരെയടക്കം തട്ടിപ്പ് ഇരയാക്കി. ഇടുക്കിയിലെ ഒരു ദേവാലയത്തിന്റെ നേതൃത്വത്തിൽ ലോൺ നൽകുന്നുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവരുടെ തട്ടിപ്പ്. സംഭവത്തിൽ പൊലീസിനെ സമീപിക്കാൻ ഒരുങ്ങുകയാണ് തട്ടിപ്പിന് ഇരയായവർ. 2016ലാണ് ഇവർ കളക്ട്രേറ്റിൽ എത്തിയത്. മറ്റുവകുപ്പിലെ ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ചാണ് കെണിയിൽ വീഴ്ത്തുന്നത്. ഡ്രൈവർമാർ മുതൽ റവന്യൂ ജീവനക്കാർ വരെ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് അറിയുന്നത്.
തട്ടിപ്പ് ഇങ്ങിനെ: സൗഹൃദ സംഭാഷണത്തിനിടെ ഇടുക്കിയിലെ ദേവാലയം ലോണായി അഞ്ചുലക്ഷം രൂപ നൽകുന്നുണ്ടെന്ന് ഇവർ പറയും.10 വർഷവും എട്ട് മാസവും കൊണ്ട് അടച്ചു തീർത്താൽമതിയെന്ന് കൂടി തട്ടിവിടുന്നതോടെ ആളുകൾ ലോണിനെക്കുറിച്ച് ആരായും. അപ്പോഴാണ് തട്ടിപ്പ് കാർഡ് ഇറക്കുക. പ്രോസസിംഗിനായി 17,500 രൂപയാകുമെന്നും ലോൺ ലഭിക്കുമ്പോൾ തന്നെ തിരികെ കിട്ടുമെന്നും ഉറപ്പുനൽകും. പ്രോസസിംഗ് ചാർജ് കൈക്കലാക്കിയാൽ പിന്നീട് മുടന്തൽ ന്യായങ്ങൾ പറഞ്ഞ് പണം നൽകിയവരെ ഒഴിവാക്കുകയാണ് ഇവരുടെ രീതി. തട്ടിപ്പ് തിരിച്ചറിഞ്ഞ് രണ്ട് പേർ പണം തിരികെ വാങ്ങിയിരുന്നു.
അറിയാത്ത തട്ടിപ്പ്
പണം നൽകിയ പലരും ലോൺ ലഭിക്കുമെന്ന പ്രതീക്ഷയിലാണിപ്പോഴും. തട്ടിപ്പിൽ കുടുങ്ങിയെന്ന് ഇവർ അറിഞ്ഞിട്ടില്ലെന്നാണ് കളക്ട്രേറ്റിയിലെ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം. ജില്ലാസ്ഥാനത്തിന് സമീപ നഗരസഭയിലെ താമസക്കാരിയായ ഇവർ അടുത്തിടെ കോടികൾ മുടക്കി വീടുവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |