ചെന്നൈ: ട്രെയിൻ അപകടത്തിൽ മരിച്ചവർക്കായി ഒരു ദിവസത്തെ ദുഃഖാചരണം ഏർപ്പെടുത്തി തമിഴ്നാട്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരു ലക്ഷം വീതവും നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചു. ഇന്നലെ ചെന്നൈയിലെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിലെത്തി അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി.
രക്ഷാപ്രവർത്തനത്തിൽ സംസ്ഥാന സർക്കാർ ഒഡീഷ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്കായി പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സ്റ്റാലിൻ അറിയിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായും ചീഫ് സെക്രട്ടറി പ്രദീപ് ജെനെയുമായും സംസാരിച്ചെന്നും സാദ്ധ്യമായ എല്ലാ സഹായവും ഉറപ്പ് നല്കിയെന്നും സ്റ്റാലിൻ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കായിക മന്ത്രി ഉദയ നിധി സ്റ്റാലിനും ഗതാഗത മന്ത്രി എസ്.എസ് ശിവശങ്കറും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം ഒഡീഷയിലെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള യാത്രക്കാരുടെയും മരിച്ചവരുടെയും കൃത്യമായ കണക്ക് ലഭിച്ചിട്ടില്ലെന്നും അതിനുള്ള നടപടികൾ ചെയ്തുവരുന്നതായും അധികൃതർ അറിയിച്ചു. ട്രെയിനിൽ യാത്ര ചെയ്തവരെ അറിയുന്നവർ എത്രയും വേഗം ഹെൽപ്പ്‌ലൈനിൽ ബന്ധപ്പെടണമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇന്നലെ മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |