കോഴിക്കോട്: മെഡിക്കൽ കോളേജിൽ നിന്ന് മാവൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ വെയിറ്റിംഗ് ഷെൽട്ടറില്ല, വെയിലിൽ കരിഞ്ഞ് യാത്രക്കാർ. ആറ് മാസം മുമ്പാണ് ഇവിടുത്തെ ഷെൽട്ടർ അപകട ഭീഷണിയെ തുടർന്ന് നാട്ടുകാർ പൊളിച്ചു നീക്കിയത്. എന്നാൽ ഇതുവരെ പുതുക്കി പണിയാനുള്ള നടപടി കോർപ്പറേഷൻ എടുത്തില്ല.
മാവൂർ, അരീക്കോട്, എടവണ്ണപ്പാറ, കുറ്റിക്കടവ്, പെരുമണ്ണ, തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട ബസുകൾ നിർത്തുന്ന സ്റ്റോപ്പിൽ യാത്രക്കാർ കടുത്ത ചൂടിൽ വലയുകയാണ്. ചിലപ്പോൾ ബസുകൾക്കായി മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടി വരും. സമീപത്ത് തണലിനായി ഒരു മരം പോലുമില്ലാത്തതിനാൽ വൃദ്ധരും കുട്ടികളും ഇവിടെ തർന്ന് വീഴുന്നതും പതിവാണ്.
മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന് മുന്നിലെ ബസ് സ്റ്റോപ്പിന്റെ സ്ഥിതിയും സമാനമാണ്. ഇവിടെ പേരിനൊരു ഷെൽട്ടറുണ്ടെങ്കിലും സൗകര്യം വളരെ പരിമിതമാണ്. കൂടിപ്പോയാൽ അഞ്ച് ,ആറ് പേർക്ക് മാത്രമേ ഇരിക്കാൻ കഴിയൂ. ബാക്കിയുള്ളവർ നിൽക്കണം. നിൽക്കാൻ കഴിയാത്തവരാണെങ്കിൽ ഫുട്പാത്തിൽ ഇരിക്കേണ്ടി വരും. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തുന്നവരടക്കം ഇതുമൂലം പ്രയാസപ്പെടുകയാണ്. ഇവിടെയൊരു മരമുള്ളതാണ് ഏക ആശ്വാസം . കുന്ദമംഗലം, താമരശ്ശേരി, കൊടുവള്ളി, നരിക്കുനി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ബസുകളാണ് ഇവിടെ നിർത്തുന്നത്.നാലു സ്ഥലങ്ങളിൽ നിന്നുള്ള റോഡുകൾ കൂട്ടിമുട്ടുന്ന സ്ഥലമാണ് മെഡിക്കൽ കോളേജ് . അതുകൊണ്ട് തന്നെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. രോഗികളുമായി എത്തുന്ന ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. ഇത് പരിഹരിക്കാൻ നിരവധി പദ്ധതികൾ നടപ്പാക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. രോഗികളും കൂട്ടിരിപ്പുകാരും സന്ദർശകരുമായി നിരവധി പേരെത്തുന്ന മെഡിക്കൽ കോളേജ് പരിസരത്തെ ഗതാഗതക്കരുക്കും ബസ് സ്റ്റോപ്പുകളുടെ അപര്യാപ്തയും പലപ്പോഴും ചർച്ചയാകാറുണ്ട്. ഇതിന് ശാശ്വത പരിഹാരം അനിവാര്യമാണ്.
'കോർപ്പറേഷന്റെയും പി.ഡബ്ല്യു.ഡിയുടെയും അനുമതി ലഭിക്കുന്ന മുറയ്ക്ക് മെഡിക്കൽ കോളേജ് നിന്ന് മാവൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിലെ ഷെൽട്ടറിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കും'. എം.സോമൻ, കോർപ്പറേഷൻ കൗൺസിലർ, മെഡിക്കൽ കോളേജ് സൗത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |