തൃശൂർ/അന്തിക്കാട്: 'സീറ്റ് കൺഫേംഡ് ആയ യാത്രക്കാരെത്തി, ഞങ്ങൾ നാലുപേരോടും എഴുന്നേൽക്കാൻ പറഞ്ഞു, എഴുന്നേറ്റ് ഏതാനും മിനിട്ടിനുള്ളിൽ ട്രെയിൻ വൻ ശബ്ദത്തോടെ ഇടത്തോട്ട് മറിഞ്ഞു, വീണ്ടും മറിഞ്ഞു. തലയും ശരീരഭാഗങ്ങളും കമ്പിയിലും മറ്റും ഇടിച്ചു.
ഇരിക്കുകയായിരുന്നെങ്കിൽ ഞങ്ങൾ ജീവിച്ചിരിക്കില്ലായിരുന്നു...' ഒഡീഷ ട്രെയിൻ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിവന്ന നാലുമലയാളികളിൽ ഒരാളായ ഇരിങ്ങാലക്കുട കാറളം കൊല്ലായിൽ സുരേഷിന്റെ മകൻ കിരൺ (38) സംഭവം ഫോണിൽ വിവരിക്കുമ്പോൾ വിറയ്ക്കുകയായിരുന്നു.
കാരമുക്ക് വിളക്കുംകാൽ ബാലന്റെ മകൻ രഘു (50), അന്തിക്കാട് പന്തോട് ചന്ദ്രന്റെ മകൻ വൈശാഖ് (30), ഇരിങ്ങാലക്കുട വെള്ളാനിക്കര കുറ്റിക്കാട്ട് പറമ്പിൽ ചന്ദ്രന്റെ മകൻ വിജീഷ് (38) എന്നിവരാണ് കിരണിനൊപ്പം ട്രെയിനിലുണ്ടായിരുന്നത്. നിസാര പരിക്കേറ്റ ഇവരെ ഇന്നോ നാളെയോ വിമാനമാർഗം നാട്ടിലെത്തിക്കും. കൊൽക്കത്തയിൽ ക്ഷേത്രത്തിന്റെ ഓട് മേയാൻ കഴിഞ്ഞ മേയ് രണ്ടിന് ഒൻപത് പേരാണ് തൃശൂരിൽ നിന്നുപോയത്. അഞ്ചുപേർ കഴിഞ്ഞദിവസം നാട്ടിലെത്തി. നാലുപേർ ഷാലിമാറിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ക്ഷേത്രത്തിന്റെ പണി പൂർത്തീകരിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനായി മൂന്നു ദിവസമായി ഹൗറ സ്റ്റേഷനിൽ കഴിയുകയായിരുന്നു ഇവർ.
രക്ഷപ്പെട്ടത് എമർജൻസി വാതിലിലൂടെ
'' വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം ഭക്ഷണം കഴിച്ചാണ് ഷാലിമാറിൽ നിന്ന് കോറമണ്ഡൽ എക്‌സ്‌പ്രസിൽ കയറിയത്. ചെന്നൈയിലെത്തിയ ശേഷം തൃശൂരിലേക്ക് വരാനായിരുന്നു ശ്രമം. ഒരു ടിക്കറ്റിന് രണ്ടായിരം രൂപ കൊടുത്താണ് സ്‌ളീപ്പർ ക്‌ളാസിൽ കയറിയത്. വെയ്റ്റിംഗ് ലിസ്റ്റിലായിരുന്നു. വൈകിട്ട്
ഏഴരയോടെ, ടിക്കറ്റ് കൺഫേംഡായ ഒഡീഷ സ്വദേശികൾ വന്നപ്പോൾ എഴുന്നേറ്റുകൊടുത്തു. തൊട്ടുപിന്നാലെ ബോഗി മറിഞ്ഞു. നാലുപേരും അപ്പോൾ ബോഗിക്കുള്ളിലായിരുന്നു.
ട്രെയിനിന്റെ ബോഗി താഴേക്ക് വീണുകൊണ്ടിരിക്കുമ്പോൾ മരിച്ചുപോകുമെന്ന് ഉറപ്പിച്ചു. ഉടനെ സർവശക്തിയുമെടുത്ത് നൂഴ്ന്നുകയറി എമർജൻസി വാതിലിന്റെ ചില്ല് തല്ലിപ്പൊളിച്ച് ചാടിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ മൂന്നു യാത്രക്കാരെയും രക്ഷപ്പെടുത്തി. പക്ഷേ, വൈശാഖിനെ കണ്ടെത്താനായില്ല. കുറേ തെരഞ്ഞപ്പോൾ ബോഗിക്കപ്പുറത്ത് നിന്ന് വൈശാഖിനെ കണ്ടെത്തി.
ഫോണിൽ നെറ്റ് വർക്കുണ്ടായിരുന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്നു. അപകട സ്ഥലത്തിനടുത്തുള്ള വിജനമായ വയലിലൂടെ നടന്നു. ഒരു കിലോമീറ്റർ അകലെയുള്ള വീട്ടിൽ വെളിച്ചം കണ്ടപ്പോൾ അവിടെ അഭയം പ്രാപിച്ചു. അവർ വെള്ളം തന്നു. അവരോട് ആശുപത്രിയിലെത്തിക്കണമെന്ന് പറഞ്ഞു. അങ്ങനെയാണ് ഒഡീഷ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. രഘുവിന്റെ ഒരു പല്ല് നഷ്ടപ്പെട്ടിരുന്നു. വൈശാഖിന് തലയിടിച്ച് പരിക്കേറ്റു. രാവിലെയായപ്പോൾ ശാരീരികാസ്വാസ്ഥ്യം കൂടി. ഭാഷ അറിയാത്തതുകൊണ്ട് ഏറെ ബുദ്ധിമുട്ടി. കോച്ചിൽ ഒപ്പം ഉണ്ടായിരുന്നവർ പലരും മരിച്ചു.
മലയാളി സമാജം പ്രവർത്തകരാണ് ഭക്ഷണം ഉൾപ്പെടെയുള്ള എല്ലാ സഹായവും നൽകിയത്. വിമാനമാർഗ്ഗം നാട്ടിലെത്തിക്കാനും മുൻകൈയെടുത്തു. ഞങ്ങളുടെ ബോഗിയുടെ പിന്നിലുള്ള ബോഗി അപകടത്തിൽ രണ്ട് കഷണമായി. അതിന് മുകളിലൂടെ നടന്നാണ് രക്ഷപ്പെട്ടത്. ഇത്രയും വലിയ അപകടമാണ് സംഭവിച്ചതെന്ന് പിന്നീടാണറിഞ്ഞത്. ഞങ്ങളുടെ ബോഗിയിൽ മറ്റ് മലയാളികളെ കണ്ടിരുന്നില്ല... ''
നാലു പേർക്കും ഹോട്ടലിൽ താമസമൊരുക്കി
ഒഡീഷ ട്രെയിൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട നാലു തൃശൂർ സ്വദേശികൾക്കും സ്വകാര്യ ഹോട്ടലിൽ മലയാളി സമാജം താത്കാലിക താമസസൗകര്യം ഒരുക്കി. മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ്ജായ ഇവരെ നോർക്കയുമായി ബന്ധപ്പെട്ട് വിമാനമാർഗ്ഗം നാട്ടിലെത്തിക്കുമെന്ന് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.ഉദയകുമാർ പറഞ്ഞു.
കൊൽക്കത്തയിൽ ബുദ്ധക്ഷേത്രത്തിന്റെ മേൽക്കൂര നിർമ്മാണവുമായി ബന്ധപ്പെട്ട് താൻ ഉൾപ്പെടെ എട്ടുപേരാണ് പോയിരുന്നതെന്ന് കരാറുകാരനായ രതീഷ് മുടവങ്ങാട്ടിൽ പറഞ്ഞു. അപകടത്തിൽപ്പെട്ട വൈശാഖാണ് വിവരം അറിയിച്ചത്. തുടർന്ന് അന്തിക്കാട് പൊലീസ് സ്റ്റേഷനുമായും തൃശൂർ റെയിൽവേയുമായും ബന്ധപ്പെട്ടു. എട്ട് പേർക്കും ഒന്നിച്ച് ടിക്കറ്റ് കിട്ടാത്തതുകൊണ്ടാണ് വെവ്വേറെ ട്രെയിനിൽ യാത്ര ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |