വാഷിംഗ്ടൺ : ഒരു ഗ്രാമത്തിന്റെ മുഴുവൻ ഓമനയായിരുന്ന പെൺ അരയന്നത്തെ പിടികൂടി കൊന്ന് ഭക്ഷിച്ച കുറ്റത്തിന് മൂന്ന് യുവാക്കൾ അറസ്റ്റിൽ. യു.എസിൽ ന്യൂയോർക്കിലെ സിറാക്യൂസിലാണ് സംഭവം. ഇവിടുത്തെ മാൻലിയസ് എന്ന ഗ്രാമത്തിൽ ജീവിച്ചിരുന്ന ഫേയ് എന്ന അരയന്നത്തെയാണ് യുവാക്കൾ കൊന്നത്. കുളത്തിൽ നാല് കുഞ്ഞുങ്ങൾക്കൊപ്പം കഴിഞ്ഞിരുന്ന ഫേയ് അരയന്നത്തെ പ്രദേശവാസികൾക്കെല്ലാം വളരെ ഇഷ്ടമായിരുന്നു.
പത്ത് വർഷത്തിലേറെയായി ഫേയ് ഇവിടെയുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഫേയും കുഞ്ഞുങ്ങളും കുളത്തിൽ നിന്ന് അപ്രത്യക്ഷമായത്. ഇതോടെ നാട്ടുകാർ തന്നെ പൊലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫേയുടെ രണ്ടു കുഞ്ഞുങ്ങളെ സലീന മേഖലയിലെ ഒരു കടയിൽ കണ്ടെത്തി. വൈകാതെ ഈ കടയിലെ ജീവനക്കാരനായ യുവാവ് പൊലീസിന്റെ പിടിയിലുമായി. രാത്രി മറ്റ് രണ്ട് പേർക്കൊപ്പം കുളത്തിന്റെ കരയിലെത്തിയ താൻ അരയന്നത്തെ പിടികൂടിയെന്നും കൊന്ന് പാകം ചെയ്ത് കഴിച്ചെന്നും യുവാവ് പൊലീസിനോട് വെളിപ്പെടുത്തി.
ഫേയുടെ മറ്റ് രണ്ട് കുഞ്ഞുങ്ങളെ സിറാക്യൂസിലെ ഒരു സ്വകാര്യ വസതിയിൽ ജീവനോടെ കണ്ടെത്തി. അറസ്റ്റിലായ മൂന്ന് പേരും 16നും 18നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഫേയുടെ കുഞ്ഞുങ്ങളെ നിലവിൽ മാൻലിയസ് ഗ്രാമത്തിന്റെ പ്രതിനിധിയായ ഒരു ഗവേഷകന്റെ സംരക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. മനോഹരമായ കുളങ്ങൾക്കും അരയന്നങ്ങൾക്കും പേര് കേട്ട ഇടമാണ് മാൻലിയസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |